ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്വപ്ന പദ്ധതിയായ അഗ്നിപഥിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഷണൽ ഹൊറാൾഡ് കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഇഡി ചോദ്യം ചെയ്യുന്നതിനിടയിലും കേന്ദ്രസർക്കാർ പദ്ധതിയെ വിടാതെ വിമർശിക്കുകയാണ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ റാങ്കും പെൻഷനും നൽകുന്നില്ലെന്നും സൈനികരുടെ ഭാവി നശിപ്പിക്കുകയാണെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.തൊഴിൽ രഹിതരായ യുവാക്കളുടെ ശബ്ദം കേന്ദ്രസർക്കാർ കേൾക്കണമെന്നും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് പോയി യുവാക്കളുടെ സംയമനത്തെ അഗ്നിപരീക്ഷ നടത്തെരുതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
നാഷണൽ ഹൊറാൾഡ് കേസിൽ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയനായ രാഹുൽ ഗാന്ധി ഇന്നലെയും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. നിരന്തരമായി കേന്ദ്രസർക്കാർ പദ്ധതിയെ എതിർത്ത് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുകയാണ് രാഹുൽഗാന്ധി. ബീഹാറിലും ഹരിയാനയിലും അഗ്നിപഥ് പദ്ധതിക്കെതിരെ എന്ന പേരിൽ ഒരുകൂട്ടം ആൾക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തീവണ്ടികൾ തടയുകയും കല്ലെറിയുകയും ബിജെപിയുടെ ഓഫീസുകൾക്കടക്കം തീവെയ്ക്കുകയും ചെയ്ത ഇവർ വലിയ അക്രമണമാണ് അഴിച്ചുവിടുന്നത്. ഇതിന്റെ ചുവടുപ്പറ്റിയാണ് രാഹുൽ ഗാന്ധി വീണ്ടും അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതി ആയതുകൊണ്ട് മാത്രം പ്രതിപക്ഷനേതാക്കൾ നടത്തുന്ന ഇത്തരം മുൻവിധിയോടു കൂടിയ വിമർശനങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുകയും അക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തിന് കരുത്ത് പകരുകയും ചെയ്യുന്നു.
യുവാക്കൾക്ക് സൈനിക സേവനത്തിന് അവസരമൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയാണ് അഗ്നിപഥ്. 17.5 വയസ്സ് മുതൽ 21 വയസ്സുവരെ പ്രായമുള്ളവർക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമ സേനകളിലേക്ക് പദ്ധതി പ്രകാരം നിയമിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ‘അഗ്നിപഥ്‘ പദ്ധതി പ്രകാരം നിയമിതരാകുന്ന സേനാംഗങ്ങളെ അഗ്നിവീരന്മാർ എന്നാകും വിളിക്കുക. പെൺകുട്ടികൾക്കും പദ്ധതിയുടെ ഭാഗമാകാം. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള ആദ്യ റിക്രൂട്ട്മെന്റ് റാലി വരുന്ന 90 ദിവസങ്ങൾക്കുള്ളിൽ നടക്കും. 45,000 പേർക്കാണ് ആദ്യ ഘട്ടത്തിൽ നിയമനം.
Comments