ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ ശക്തമായ നടപടികളുമായി പോലീസ്. പ്രതിഷേധത്തിന്റെ മറവിൽ കലാപത്തിന് ശ്രമിച്ച ആയിരത്തോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാഗം പേരും ബീഹാറിൽ നിന്നുള്ളവരാണ്.
ട്രെയിൻ കത്തിച്ചും പൊതുഗതാഗതം തടസ്സപ്പെടുത്തിയും ക്രമസമാധാന നില തകർത്തും ബിഹാറിൽ അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. സംസ്ഥാനത്ത് 148 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 805 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പ്രക്ഷോഭത്തിന്റെ പേരിൽ പൊതുശല്യം സൃഷ്ടിക്കുന്നവരെയും പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നവരെയും വെറുതെ വിടില്ലെന്നാണ് സംസ്ഥാന അഡീഷണൽ ചീഫ് ഹോം സെക്രട്ടറി ചൈതന്യ പ്രസാദ് താക്കീത് നൽകിയിരിക്കുന്നത്. പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച തരേഗാന സ്റ്റേഷനിൽ കല്ലേറുണ്ടായതിന് പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കുന്ന മസൗറിയിലെ നാല് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കെതിരെ പോലീസ് നടപടി എടുത്തിട്ടുണ്ട്. 191 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിംഗ് പറഞ്ഞു.
തെലങ്കാനയിലെ സെക്കന്തരാബാദിൽ നടന്ന അക്രമത്തിൽ പുറത്തുനിന്നുള്ളവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുറത്തുനിന്നുള്ള സാമൂഹിക വിരുദ്ധരുടെ പങ്കൊന്നുമില്ലെന്നും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വാക്ക് കേട്ട് ഇറങ്ങിയ സൈനിക ഉദ്യോഗാർത്ഥികൾ മാത്രമാണ് ആക്രമണം നടത്തിയതെന്നും റെയിൽവേ അഡീഷണൽ ഡയറക്ടർ ജനറൽ സന്ദീപ് സന്ദില്യ പറഞ്ഞു.
അക്രമത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ, കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, തെലങ്കാന പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും സന്ദീപ് സന്ദില്യ പറഞ്ഞു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണങ്ങളിലും തീവെയ്പിലും ഉൾപ്പെട്ട 46 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. അക്രമത്തിൽ പങ്കെടുത്ത കൂടുതൽ പ്രതിഷേധക്കാരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് 387 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 145 പേർക്കെതിരെ കേസെടുത്തു. ഞായറാഴ്ച വരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് 34 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ പറഞ്ഞു.
അഹമ്മദാബാദിൽ, അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കാൻ അനുമതിയില്ലാതെ ഒത്തുകൂടിയ 14 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. മേഘനിനഗറിൽ നൂറോളം പേരാണ് അനുമതിയില്ലാതെ തടിച്ചുകൂടിയത്. എന്നാൽ തങ്ങൾ ഗാന്ധിയൻ മാർഗത്തിലാണ് പ്രതിഷേധിച്ചതെന്നും പോലീസ് അനാവശ്യമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ടാക്കോണിയ ചൗരാഹയിൽ നൈനിറ്റാൾ ദേശീയ പാതയിൽ പ്രതിഷേധം നടത്തിയ 400 ഓളം ആളുകൾക്കതിരെ പോലീസ് കേസെടുത്തു. ഇവരെ തിരിച്ചറിയാനായിട്ടില്ല. പ്രതിഷേധക്കാർ അക്രമാസക്തരാകുകയും മോശമായി പോലീസുകാരുമായും വഴിയാത്രക്കാരുമായും കലഹത്തിൽ ഏർപ്പെടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചു. എന്നാൽ ഉന്തും തള്ളുമുണ്ടായി. അക്രമത്തിൽ ഹൽദ്വാനി സിറ്റി മജിസ്ട്രേറ്റ് റിച്ച സിംഗിനും മൂന്ന് പോലീസുകാർക്കും പരിക്കേറ്റതായി നൈനിറ്റാൾ സീനിയർ പോലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറഞ്ഞു. പദ്ധതിക്കെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർ ലുധിയാന പോലീസ് സ്റ്റേഷൻ തകർത്തു എന്നും ഉന്നത വൃത്തങ്ങൾ അറിയിക്കുന്നു.
Comments