ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ജനങ്ങളുടെ സുരക്ഷയ്‌ക്കായി ഒന്നിച്ച് പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങളായുള്ള ശക്തമായ മഴയെ തുടർന്ന് അസം പ്രളയ ഭീതിയിലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ വെല്ലുവിളി തരണം ചെയ്യുന്നതിനുളള എല്ലാ സഹായങ്ങളും അസമിന് നൽകും- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സൈന്യവും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനത്ത് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. വ്യോമസേനയും അസമിലെ ജനങ്ങൾക്ക് കൈത്താങ്ങായി ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. ഇതുവരെ 101 പേരാണ് മരിച്ചത്. 17,500 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് സംസ്ഥാനത്ത് തുടരുന്നത്.
Comments