മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള ശിവസേന ബാലാസാഹേബ് വിഭാഗം എംഎൽഎമാരുടെ നിർണായക യോഗം ഇന്ന് ചേരും. ഉച്ചയ്‌ക്ക് 12 മണിക്കാണ് യോഗം. ഗുവാഹട്ടിയിൽ ഇവർ തങ്ങുന്ന ഹോട്ടലിലാണ് യോഗം നടക്കുക. ഭാവി നടപടികളിൽ അന്തിമ തീരുമാനമെടുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഇന്നലെ വൈകിട്ടും ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നത്. മഹാവികാസ് അഘാഡി സഖ്യത്തിന്റെ പിടിയിൽ നിന്നും പാർട്ടിയെ മോചിപ്പിക്കാനുളള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്ന് ശിവസൈനികർക്ക് മനസിലാകുമെന്നും ഷിൻഡെ ട്വിറ്ററിലൂടെ കൂട്ടിച്ചേർത്തു.
അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതോടെ വിട്ടുപോയവർക്ക് ഇഷ്ടമുളള നിലപാട് സ്വീകരിക്കാമെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചിരുന്നു. സത്യവും അസത്യവുമായുളള പോരാട്ടമാണ് നടക്കുന്നതെന്ന് ആയിരുന്നു ഉദ്ധവിന്റെ മകനും മഹാരാഷ്‌ട്ര മന്ത്രിയുമായ ആദിത്യ താക്കറെയുടെ പ്രതികരണം. അതിനിടെ അനുയായികളെ ഇറക്കി വിമത എംഎൽഎമാർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും ശിവസേന നേതൃത്വം നീക്കം നടത്തിയിരുന്നു.
അതേസമയം വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതികളിൽ തിങ്കളാഴ്ച വൈകുന്നേരത്തിനകം മറുപടി അറിയിക്കണമെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് ഷിൻഡെ ക്യാമ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ ഷിൻഡെയ്‌ക്കൊപ്പം നിലയുറപ്പിച്ച 16 എംഎൽഎമാർക്കാണ് നോട്ടീസ്.
Comments