അയര്‍ലന്‍ന്റിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത് ഏറെ പ്രത്യേകതകളോടെയാണ്. ഇംഗ്ലണ്ട് പര്യടനത്തിനായി സീനിയര്‍ താരങ്ങള്‍ പോയതിനാല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണ ടീമിനെയാണ് അയര്‍ലന്റിനെതിരെ അണിനിരത്തുന്നത്. ഇന്ത്യയുടെ തകര്‍പ്പന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ നായകനായുള്ള ആദ്യ മത്സരം കൂടിയാണിത്.
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറു ടീമാണെങ്കിലും അയര്‍ലന്‍ന്റിനെതിരായ പരമ്പര വലിയ പ്രാധാന്യത്തോടെയാണ് ക്രിക്കറ്റ് പ്രേമികളും ഇന്ത്യൻ ആരാധകരും ഉറ്റുനോക്കുന്നത്. വരുന്ന 20-20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പ്രാധാന്യമുള്ള ഒരു പരമ്പരയാണിത്. ലോകകപ്പ് ടീമില്‍ ഇടംപിടിക്കാൻ കാത്തിരിക്കുന്ന സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് അവസാനമായി തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണിത്. ഇഷ്ടതാരങ്ങളുടെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.
ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ
2021 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് കിരീടമുയര്‍ത്തിയപ്പോള്‍ ക്യപ്റ്റന്‍ പാണ്ഡ്യ 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ട് വിക്കറ്റും നേടി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ഈ പ്രകടനം തന്നെയാണ് ഇന്ത്യന്‍ യുവടീമിന്റെ നായകനായി പാണ്ഡ്യയെ പരിഗണിക്കാന്‍ സെലക്റ്റർമാരെ പ്രേരിപ്പിച്ചതും.
നേരത്തേയും, നായകനെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്, എന്നാല്‍ ഇപ്പോള്‍ ഉത്തരവാദിത്തം അല്‍പ്പം കൂടുതലാണ്. ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ ഞാന്‍ നന്നായി ചെയ്യുമെന്ന് എപ്പോഴും വിശ്വസിക്കുന്നു. ധോണിയുടെയും കോഹ്ലിയുടെയും നേതൃത്വഗുണങ്ങളെക്കുറിച്ച് ഒരുപാട് പഠിച്ചുവെന്നും എന്നാല്‍ ഓരോ ക്യാപ്റ്റനും അവരുടേതായ ശൈലിയുണ്ടെന്നും ഹർദിക് പറഞ്ഞു. പുതിയ പുതിയ അംഗങ്ങൾക്ക് അവസരം നല്‍കണം, പക്ഷേ ഞങ്ങളുടെ ഏറ്റവും മികച്ച ഇലവനെ കളിപ്പിക്കാനും ആഗ്രഹിക്കുന്നു. രണ്ട് പുതുമുഖ താരങ്ങൾക്ക് അവസരം ഉണ്ടാകുമെന്നും ആദ്യ മത്സരത്തിന് മുന്നോടിയായി ഹര്‍ദിക് പാണ്ഡ്യ മാധ്യമങ്ങളോട് പറഞ്ഞു.
മലയാളി സഞ്ജു സാംസണ്‍ കളിക്കാനുള്ള സാധ്യത.
ഫൈനല്‍ ഇലവനില്‍ ആരയൊക്കെ പരിഗണിക്കുമെന്നതില്‍ വലിയ ആകാംക്ഷ നിലനില്‍ക്കുന്നു. മൂന്ന്, നാല് നമ്പര്‍ സ്ഥാനത്തിനായി 5 യുവതാരങ്ങളാണ് അവസരം പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി എന്നിവരില്‍ കൂടുതല്‍ സാധ്യത സഞ്ജുവിനും സൂര്യകുമാറിനും ലഭിച്ചേക്കും. ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിന്റെ അരങ്ങേറ്റവും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
Comments