തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് മറവിരോഗമാണെന്നും ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. പിണറായിയുടെ വിവാദ പരാമർശങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
മുഖ്യമന്ത്രി ഇപ്പോൾ നല്ലപിള്ള ചമയുകയാണ്. ഓരോ അതിക്രമവും ചെയ്തുകഴിഞ്ഞിട്ട് ആ അതിക്രമത്തെ തള്ളിപ്പറയുന്നതാണ് സിപിഎമ്മിന്റെ പതിവ് ശൈലി. ടിപി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ട്. ആ മുഖ്യമന്ത്രിയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം അപലപിക്കുന്നതെന്നും വി.ഡി സതീശൻ പരിഹസിച്ചു.
നിയമസഭയിൽ എൽഡിഎഫ് ചെയ്തതുപോലെ ഹീനമായ കാര്യം ഒരിക്കലും യുഡിഎഫ് നടത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ കൂപമണ്ഡൂകമാണെന്നും മുൻകാല ചെയ്തികൾ മറന്നതുപോലെയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗാന്ധിചിത്രം താഴെയിട്ടത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രിക്കെങ്ങനെ പറയാനാകുമെന്നും വി.ഡി സതീശൻ ചോദിച്ചു.
തകർത്തത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസിൽ നടത്തിയ പ്രസ്താവന അനൗചിത്യമാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തുമ്പോൾ സത്യം മറിച്ചാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ മാറ്റി പറയാൻ സാധിക്കുമെന്നും നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷത്തിനെതിരായ ഒരു അതിക്രമത്തിലും പോലീസ് നടപടിയില്ല. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോലും അറസ്റ്റ് ചെയ്യും. എന്നാൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ പോലും കേസെടുത്തില്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കേണ്ടത് ചോദിക്കുക തന്നെ ചെയ്യും. അത് വിലക്കാൻ ആരും ശ്രമിക്കണ്ട. പ്രതിപക്ഷം ഒരു ചോദ്യത്തേയും ഭയക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ഒരു റിപ്പോർട്ടർ ശ്രമിച്ചപ്പോഴാണ് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് സംസാരിച്ചത്. ഉത്തരം നൽകിയിട്ടും ഒരേചോദ്യം തന്നെ ആവർത്തിച്ച് ശല്യപ്പെടുത്തി. അപ്പോഴാണ് പ്രതികരിച്ചത്. മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പ്രതിപക്ഷമല്ല പിണറായിയാണെന്നും സതീശൻ ഓർമ്മിപ്പിച്ചു.
Comments