ചെന്നൈ: തമിഴ്‌നാട്ടിൽ മകളെ പീഡിപ്പിച്ചയാളെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. തിരുവണ്ണാമല സ്വദേശി മുരുകൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും രണ്ട് സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള മാവിൻ തോട്ടത്തിലേക്ക് പോയതായിരുന്നു മുരുകൻ. ഇവിടെ പതിയിരുന്ന പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും മുരുകനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ പ്രദേശവാസികൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
സ്വകാര്യ ബസ് ഡ്രൈവർ ആയിരുന്നു മുരുകൻ. ആറ് മാസം മുൻപാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ബന്ധു കൂടിയായ ഇയാൾ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായത്. ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഇയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മൂവരും ചേർന്ന് മുരുകനെ കൊലപ്പെടുത്തിയത്.
മകളോട് ചെയ്ത ക്രൂരത ഒരിക്കലും പൊറുക്കാൻ കഴിയില്ലെന്നും, ഇയാൾ പുറത്തിറങ്ങി നടക്കുന്നത് മകൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നുമാണ് പോലീസിനോട് പിതാവ് പറഞ്ഞത്. മൂന്ന് പേരെയും റിമാൻഡ് ചെയ്തു.
Comments