ന്യൂഡൽഹി : ഊദയ്പൂരിൽ ഹിന്ദു യുവാവിന് നേരെ ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണം ഒരു പരാമർശത്തിന്റെയും പ്രതികരണമല്ല, മറിച്ച് മാനസികാവസ്ഥയുടെയും വിശ്വാസത്തിന്റെയും അന്തിമ ഫലമാണെന്ന് ആർഎസ്എസ്. ഉദയ്പൂർ കൊലപാതകത്തിന്റെ കാരണം പ്രവാചകനെതിരെ നടത്തിയ വിവാദ പരാമർശമാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചതിന് പിന്നാലെ ആർഎസ്എസ് പ്രചാർ പ്രമുഖ് സുനിൽ അംബേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉദയ്പൂരിൽ നടന്ന താലിബാൻ മോഡൽ കൊലപാതകം പ്രകോപനപരമായ പരാമർശത്തിന്റെ പ്രതികരണമല്ല. ഒരു പ്രകോപനവുമില്ലാതെ ലോകമെമ്പാടും ഇത് സംഭവിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ ഹമാസും ഇസ്ലാമിക് സ്റ്റേറ്റും താലിബാനുമുണ്ട്, നമ്മുടെ രാജ്യത്ത് പോപ്പുലർ ഫ്രണ്ടും സിമിയും ഉണ്ട്. ഇത് പ്രകോപനത്തിന്റെ ഫലമാണെന്ന് വിശ്വസിക്കുന്നവർ കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. താലിബാൻ രീതിയിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിശ്വാസത്തെയും മാനസികാവസ്ഥയെയും കുറിച്ച് മനസലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
ഒരു നല്ല വ്യക്തി മറ്റൊരു വ്യക്തിയെ സഹായിക്കാനും സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ തടയാനും ശക്തനായിരിക്കണം. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഭരണഘടനാപരമായ വഴികളുണ്ട്. അക്രമം ഒരിക്കലും ഒരു പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അരുൺ ആനന്ദിന്റെ ‘ദി താലിബാൻ: വാർ ആന്റ് റിലീജിയൺ ഇൻ അഫ്ഗാനിസ്ഥാൻ, ദ ഫോർഗോട്ടൻ ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിനായി പ്രഭാത് പ്രകാശൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അംബേക്കർ.
Comments