മുംബൈ: അമരാവതിയിലെ വർഗ്ഗീയ കൊലപാതകം ഇസ്ലാമിക് സ്റ്റേറ്റ് മോഡലെന്ന് എൻഐഎ. കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആറിലാണ് ഐഎസ് ഭീകരരുടേതിന് സമാനമായ രീതിയിലാണ് കെമിസ്റ്റായിരുന്ന ഉമേഷ് കോൽഹയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉമേഷിന്റെ വീടും സംഭവ സ്ഥലവും സന്ദർശിച്ചു.
അമരാവതിയിലേത് ഭീകരാക്രമണത്തിന് സമാനമായ കൃത്യമാണ്. രാജ്യത്തെ ഒരു വിഭാഗം ആളുകളിൽ ഭീതി പടർത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. പ്രവാചകനെ വിമർശിച്ചുകൊണ്ടുള്ള നൂപുർ ശർമ്മയുടെ പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങൾ പങ്കുവെച്ചതാണ് ഉമേഷിന്റെ കൊലയിലേക്ക് നയിച്ചത്. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നു.
ഉമേഷിനെ കൊലപ്പെടുത്താൻ പ്രതികൾ ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഒരു വിഭാഗം ആളുകളെ ആക്രമിച്ച് വർഗ്ഗീയ വിദ്വേഷം വളർത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂൺ 21 ന് 10നും 10.30 നും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും എഫ്‌ഐആറിൽ എൻഐഎ വ്യക്തമാക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) 16,18 20 എന്നീ വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (എ), 153 (ബി), 120 (ബി), 302 എന്നീ വകുപ്പുകൾ പ്രാകരവുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മുദാസ്സിർ അഹമ്മദ്, ഷാരൂഖ് പത്താൻ, അബ്ദുൾ തൗഫീഖ്, ഷൊയ്ബ് ഖാൻ, അതീബ് റാഷിദ്, യൂസഫ് ഖാൻ, ഷമീം അഹമ്മദ്, ഇർഫാൻ ഖാൻ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ. ഇന്നലെ രാത്രിയോടെയാണ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവ് കൊല്ലപ്പെടുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ഉമേഷ് മരിക്കുന്നത്. നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ആയിരുന്നു കൊലപാതകമെന്ന് പോലീസിന് വിവരം ലഭിച്ചിട്ടും ഇത് മറച്ചുവെച്ചു. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്നായിരുന്നു പോലീസ് പുറത്തുവിട്ടിരുന്ന വിവരം. എന്നാൽ പിന്നീട് ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ആണെന്ന് തെളിയുകയായിരുന്നു. ഉമേഷിന്റെ പക്കൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും എഫ്‌ഐആറിലുണ്ട്.
ഉമേഷിന്റെ കൊലപാതകം ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്‌ക്ക് കൈമാറിയത്. ഇന്ന് രാവിലെ എൻഐഎ സംഘം ഉമേഷിന്റെ വീട്ടിലും സംഭവ സ്ഥലത്തുമെത്തി പരിശോധന നടത്തി. സംഭവത്തിൽ ദേശീയ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ് നിലവിൽ എൻഐഎ.
Comments