കൊളംബോ: പ്രസിഡന്റ് ഗോതബയ രാജപക്സെ 13ന് ബുധനാഴ്ച രാജിവെക്കുമെന്ന് ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധന പറഞ്ഞു. അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനിടയിലാണ് ഈ സംഭവവികാസം.
സർവകക്ഷി സർക്കാരിന് വഴിയൊരുക്കുന്നതിനായി ഉടൻ രാജിവയ്‌ക്കണമെന്ന് രാജപക്സെയ്‌ക്കും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്‌ക്കും അബേവർധന കത്തയച്ചിരുന്നു. സർവകക്ഷി സർക്കാരിന് വഴിയൊരുക്കുന്നതിനായി വിക്രമസിംഗെ ഇതിനകം രാജിവച്ചിരുന്നു. അതിനിടെ പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ ശ്രീലങ്കൻ പാർലമെന്റ് സ്പീക്കറെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു.
കഴിഞ്ഞ ദിവസം രാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. ജനക്കൂട്ടം എത്തുന്നതിന് മുമ്പ് രാജപക്സെ സ്ഥലം വിട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ 45 പേർക്ക് പരിക്കേറ്റു.
22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷമാണ് ദ്വീപ് രാഷ്‌ട്രത്തൽ. വിദേശനാണ്യത്തിന്റെ രൂക്ഷമായ ക്ഷാമം മൂലം ഇന്ധനത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ഇറക്കുമതിക്ക് പണം നൽകാൻ പാടുപെടുന്നു.
പ്രതിസന്ധിയെത്തുടർന്ന് ശ്രീലങ്ക വിദേശ കടം തിരിച്ചടയ്‌ക്കുന്നതിൽ വീഴ്ച വരുത്തി. ഏപ്രിലിൽ ദ്വീപ് രാഷ്‌ട്രം കുടിശ്ശികയുള്ള ഏകദേശം 25 ബില്യൺ യുഎസ് ഡോളറിൽ 7 ബില്യൺ യുഎസ് ഡോളറിന്റെ വിദേശ കടം തിരിച്ചടവ് നിർത്തിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം വിദേശ കടം 51 ബില്യൺ ഡോളറാണ്.
Comments