ന്യൂഡൽഹി: ഉമേഷ് കോൽഹേയുടെ കൊലപാതകത്തിലൂടെ മതസ്പർദ്ധ വളർത്താൻ മൗലികവാദികൾ കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയതായി എൻ ഐ എ. രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ വർഗീയ വിദ്വേഷം പടർത്തുക എന്നതായിരുന്നു കൊലയാളികളുടെ ലക്ഷ്യം. മതത്തിന്റെ പേരിൽ കലാപമുണ്ടാക്കി വർഗീയ വിഭജനം സൃഷ്ടിക്കാനും അക്രമികൾ ശ്രമിച്ചതായി എൻ ഐ എ, എഫ്. ഐ. ആറിൽ വ്യക്തമാക്കി.
രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാൻ പ്രതികൾ പദ്ധതിയിട്ടു. ഇതിനായി പ്രതികൾക്ക് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചിരിക്കാം. കൃത്യത്തിന് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ സാദ്ധ്യതയും എൻ ഐ എ സംശയിക്കുന്നു.
നൂപുർ ശർമ്മയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ജൂൺ 21ന് രാത്രിയിലാണ് മഹാരാഷ്‌ട്രയിലെ അമരാവതിയിൽ ഉമേഷ് കോൽഹേ എന്ന 54 വയസ്സുകാരനായ ഔഷധ വ്യാപാരിയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജൂലൈ 2ന് എൻ ഐ എ കേസ് ഏറ്റെടുത്തു. യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസിൽ പ്രതികളായ മുദാസിർ അഹമ്മദ്, ഷാരൂഖ് പഠാൻ, അബ്ദുൾ തൗഫീക്, ഷോയിബ് ഖാൻ, അതീബ് റഷീദ്, യൂസഫ് ഖാൻ ബഹദൂർ ഖാൻ, ഷാഹിം അഹമ്മദ് ഫിറോസ് അഹമ്മദ് എന്നിവരെ മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 13 ഇടങ്ങളിൽ പരിശോധന നടത്തിയ എൻ ഐ എ വിദ്വേഷ പ്രചാരണങ്ങൾ അടങ്ങിയ ലഘുലേഖകളും ഡിജിറ്റൽ രേഖകളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
Comments