കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോട് കൂടി വേണമെന്ന് ഹൈക്കോടതി. നടിയുടെ അഭിഭാഷകയ്‌ക്കാണ് കോടതി താക്കീത് നൽകിയത്. അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി മാറ്റിവയ്‌ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഗൗരവകരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. ഹർജി പരിഗണിക്കുന്നത് മാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തോടായിരുന്നു കോടതിയുടെ പ്രതികരണം. തുടർന്ന് ഹർജി അടുത്ത വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി. അതിജീവിതയുടെ ആവശ്യപ്രകാരമാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയച്ചതിന്റെ ഫലം വന്നതായി മാദ്ധ്യമങ്ങളിൽ നിന്നും അറിഞ്ഞുവെന്നും ഇതിന്റെ പകർപ്പ് കിട്ടിയിട്ടില്ലെന്നും നടി കോടതിയെ അറിയിച്ചു.
അതേസമയം കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നു. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ കണ്ടെത്തിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയിൽ വെച്ചുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തൽ.
Comments