മുംബൈ: മഹാരാഷ്‌ട്രയിൽ അധികാരം നഷ്ടമായതിനെ തുടർന്ന് മഹാ വികാസ് അഖാഡിയിലെ സഖ്യകക്ഷികൾക്കിടയിൽ അസംതൃപ്തി പുകയുന്നു. എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനം സഖ്യധർമ്മത്തിന്റെ ലംഘനമാണ് എന്ന് കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്ര ആരോപിച്ചു.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യതീരുമാനത്തിൽ നിന്ന് ശിവസേന യുടേൺ എടുത്തു. നിലപാടുകളിൽ മാറ്റമുണ്ടായാൽ അത് സഖ്യത്തെ അറിയിക്കാൻ വൈകരുത്. സഖ്യത്തിലേർപ്പെട്ടിരിക്കുന്ന പ്രസ്ഥാനം എന്തിന്റെ പേരിലായാലും സഖ്യത്തിന്റെ നയങ്ങളിൽ നിന്നും പിന്നോട്ട് പോകരുത്. മിലിന്ദ് ദേവ്ര പറഞ്ഞു.
എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കണമെന്ന ആവശ്യം ഭൂരിപക്ഷം ശിവസേന എം പിമാരും മുന്നോട്ട് വെച്ചതോടെ മറ്റ് മാർഗമില്ലാതെ ഉദ്ധവ് താക്കറെ ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. ദ്രൗപദി മുർമു വനവാസി വിഭാഗത്തിൽ പെട്ട സ്ത്രീയാണ്. നമ്മൾ അവരെ പിന്തുണയ്‌ക്കണം. ഇവിടെ രാഷ്‌ട്രീയം പ്രസക്തമല്ല. ഇതായിരുന്നു ഭൂരിപക്ഷം എം പിമാരുടെയും പ്രധാന ആവശ്യം.
Comments