ന്യൂഡൽഹി: ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ചയെന്ന് ഡൽഹി പോലീസ്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ഷഹീൻ ബാഗിലും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ നടന്നതിന് സമാനമായ ഗൂഢാലോചനയാണ് ശ്രീരാമ നവമി- ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് വഴി മരുന്നിട്ടത്. ഡൽഹി രോഹിണി കോടതിയിൽ ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ പോലീസ് കൃത്യമായി വിവരിക്കുന്നു.
പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ 37 പ്രതികളെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമം, ക്രിമിനൽ ഗൂഢാലോചന, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, സ്ഫോടക വസ്തു നിയമം, കലാപ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആയുധ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ പ്രത്യേക കുറ്റപത്രം ബാലനീതി ബോർഡിന് മുന്നിൽ സമർപ്പിച്ചു.
ഫേസ് ഡിറ്റക്ഷൻ സംവിധാനം ഉൾപ്പെടെ രണ്ടായിരത്തി മുന്നൂറോളം സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും വാട്സാപ്പ് ചാറ്റുകളും ടെലിഫോൺ സംഭാഷണങ്ങളും പരിശോധിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. തബ്രേസ് അൻസാരി, മുഹമ്മദ് അൻസാർ, ഷെയ്ഖ് ഇഷ്രാഫിൽ എന്നിവരാണ് കലാപം ആസൂത്രണം ചെയ്തത്. ഇതിൽ അൻസാരിയും അൻസാറും അറസ്റ്റിലായി. ഇഷ്രാഫിൽ ഒളിവിലാണ്.
ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. ഇതിനായി പ്രതികൾ ഏപ്രിൽ 10 മുതൽ ഗൂഢാലോചന നടത്തി. കലാപം നടത്തുന്നതിനായി കെട്ടിടങ്ങൾക്ക് മുകളിൽ കട്ടകളും കുപ്പികളും ശേഖരിച്ചു. വാളുകളും തോക്കുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ അക്രമികളിൽ നിന്നും കണ്ടെടുത്തു. ഇഷ്രാഫിലിന്റെ വീടിന്റെ ടെറസിൽ നിന്ന് ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ പ്രതികൾ ആയുധങ്ങൾ പ്രയോഗിച്ചു.
ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.
Comments