ഇടുക്കി: വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. എയർസ്ട്രിപ്പിൽ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്ന റൺവേയോട് ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്. എൻസിസി കേഡറ്റുകൾക്ക് പരീശീലനം നൽകാനായി നിർമാണം തുടങ്ങിയ എയർസ്ട്രിപ്പിൽ വിമാനം ഇറങ്ങുന്നത് ആശങ്കയിലായി.
മഴക്കാലത്ത് റൺവേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് വേണ്ടി ശാസ്ത്രീയമായ രീതിയിൽ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കാതിരുന്നതാണ് റൺവേയോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് താഴാൻ കാരണമായത്. 150 അടിയോളം താഴ്ചയിലാണ് മണ്ണിടിഞ്ഞ് പോയിരിക്കുന്നത്. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗം പൂർണമായും ഒലിച്ചുപോയി. 100 മീറ്ററിലധികം നീളത്തിൽ ടാറിങും അടർന്നിട്ടുണ്ട്.
സംസ്ഥാന സർക്കാർ 13 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 90 ശതമാനവും ചെലവഴിച്ച് പദ്ധതി പൂർത്തിയാകാറായ സമയത്താണ് റൺവേയ്‌ക്ക് സമീപം മണ്ണിടിഞ്ഞത്. റൺവേയുടെ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി കഴിഞ്ഞ ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കൽ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാൻ സാധിച്ചിരുന്നില്ല. റൺവേയുടെ മുമ്പിലുള്ള ചെറുകുന്ന് ഇടിച്ച് താഴ്‌ത്തണമെന്ന വിദഗ്ധരുടെ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. നിർമാണത്തിലെ അശാസ്ത്രീയത മണ്ണിടിച്ചിലിന് കാരണമായെന്നാണ് കരുതുന്നത്.
റൺവേയുടെ പ്രദേശങ്ങളിൽ വലിയ ഉറവകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ മണ്ണിടിച്ചിൽ കൂടാനാണ് സാധ്യത. നിർമ്മാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പിന് അനാസ്ഥ സംഭവിച്ചുവെന്നാണ് ആരോപണം. വകുപ്പ് സംരക്ഷണ ഭിത്തി പണിതില്ലെന്നും ആരോപണമുണ്ട്. ഇടിഞ്ഞ ഭാഗങ്ങൾ കെട്ടിയെടുത്ത് പഴയ രീതിയിൽ എത്തിക്കണമെങ്കിൽ സർക്കാർ ഇനിയും കോടികൾ കണ്ടെത്തേണ്ട സ്ഥിതിയാണ്. നിലവിലെ സാഹചര്യത്തിൽ കോടികൾ മുടക്കി ആരംഭിച്ച ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയുടെ ഭാവി തുലാസിലാണ്.
Comments