കൊളംബോ : ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് കിടക്കുന്ന രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 44 വർഷത്തിനിടെ ആദ്യമായാണ് പാർലമെന്റിൽ നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കും. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ കലാപത്തിന് പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്‌സേ നാടുവിട്ടിരുന്നു. പിന്നാലെ രാജി അറിയിക്കുകയും ചെയ്തതോടെയാണ് രാജ്യം പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുന്നത്. നിലവിൽ ആക്ടിംഗ് പ്രസിഡന്റ് കൂടിയായ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ, ഭരണകക്ഷിയുടെ വിമത നേതാവായ ദുള്ളാസ് അലഹപ്പെരുമ, ഇടതുകക്ഷിയായ ജനതാ വിമുക്തി പെരമുന (ജെവിപി) നേതാവ് അനുര കുമാര ദിസനായക എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും തങ്ങളുടെ നേതാവായ അലഹപ്പെരുമയെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. പ്രധാന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. വിക്രമസംഗെയ്‌ക്ക് ലീഡ് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും എസ്എസ്എൽപിയുടെ പിന്തുണയില്ലാതെ വിജയക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം ആക്ടിംഗ് പ്രസിഡന്റായ റെനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പോലീസിനു കഴിയില്ലെന്ന് ബോധ്യപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് സേനയ്‌ക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷം നടത്തിയത്.
Comments