ലക്‌നൗ : വാഹനാപകടത്തിൽ പെട്ട് മരിച്ച ഗർഭിണിയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് ജീവനോടെ പുറത്തുവന്നു. എട്ട് മാസം പ്രായമായ പെൺകുഞ്ഞാണ് അമ്മയുടെ വയറ്റിൽ നിന്ന് പുറത്തുവന്നത്. ഉത്തർപ്രദേശിലെ ബർത്താര ഗ്രാമത്തിലാണ് സംഭവം.
26 കാരിയായ യുവതിയും ഭർത്താവും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. മാതാപിതാക്കളെ കണ്ട് മടങ്ങുന്നതിനിടെ എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലൂടെ അമിത വേഗത്തിൽ എത്തിയ ട്രക്ക് കയറി ഇറങ്ങി. അപ്പോഴാണ് ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് പുറത്തുവന്നത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നത് മുൻപ് തന്നെ മരിച്ചു. എന്നാൽ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിലവിൽ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ഫിറോസാബാദ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.
കുഞ്ഞിന്റെ അച്ഛനും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രക്ക് ഡ്രൈവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Comments