ന്യൂഡൽഹി: രാജ്യത്ത് പുതുചരിത്രം പിറക്കാൻ പോകുന്നുവെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു ഉടൻ തിരഞ്ഞെടുക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഡീഷയിലെ വനവാസി കുടുംബത്തിൽ നിന്നും വന്ന സാധാരണക്കാരിയാണ് ദ്രൗപദി മുർമു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വനവാസി വിഭാഗത്തിനും സ്ത്രീകൾക്കും ഇന്ന് അതിയായ ആഹ്ലാദത്തിന്റെ ദിവസമാണ്. അങ്ങേയറ്റം സാധാരണമായ ഒരു പശ്ചാത്തലത്തിൽ നിന്നും രാജ്യത്തെ പരമോന്നത പദവിയിലേക്കാണ് ദ്രൗപദി മുർമുവിന്റെ മുന്നേറ്റം. ഇത് ജനാധിപത്യത്തിന്റെ മഹാവിജയമാണെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
അതേസമയം, രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു ബഹുദൂരം മുന്നിലാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ദ്രൗപദി മുർമുവിന് 540 എം പിമാരുടെയും എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് 208 എം പിമാരുടെ പിന്തുണയുമാണ് ഉള്ളത്.
Comments