ബെയിജിംഗ്: ടിബറ്റിന്റെ ഭൂപ്രകൃതിയും ജനങ്ങളെയും ചൈന നിരന്തരം ചൂഷണം ചെയ്യുന്നതായി റിപ്പോർട്ടുകൾ. ചൈന 2021 ൽ പുറത്തിറക്കിയ 1951 മുതൽ ടിബറ്റ്: വിമോചനവും, വികസനവുമെന്ന ധവളപത്രത്തിൽ പരിസ്ഥിതിയ്‌ക്കും പരിസ്ഥിതി ഘടകങ്ങൾക്കുമെതിരായ അവഗണന വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. വികസനം, ഡാമുകളുടെ നിർമാണം, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയിലാണ് ചൈന ശ്രദ്ധിക്കുന്നത്.ഇത്തരം പ്രവർത്തനങ്ങൾ പരിസ്ഥിതിയ്‌ക്ക് ഉണ്ടാക്കുന്ന നാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. വികസനമെന്ന പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പോളിസി റിസേർച്ച് ഗ്രൂപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഊർജ്ജ നിർമാണത്തിൽ ചൈന വൻ സംഭാവനകൾ ടിബറ്റിന് നൽകിയെന്നാണ് പറയുന്നത്. എന്നാൽ ടിബറ്റൻ ജനതയ്‌ക്ക് രാത്രികാലങ്ങളിൽ വൈദ്യുതി ലഭ്യമാകുന്നില്ല. ചൈനയിലെ ലൈറ്റ്ഹൗസുകളിലെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാണ് ഈ വൈദ്യുതി ഉപയോഗിക്കുന്നത്. വലിയ തരത്തിലുള്ള ഡാമുകളുടെ നിർമ്മാണം മൂലം ടിബറ്റിന്റെ പാരിസ്ഥിതിക ഘടനയിൽ തന്നെ വലിയ മാറ്റം സംഭവിച്ചു.ടിബറ്റിനെ ചൈനയുടെ മാലിന്യസംസ്‌കരണത്തിനുള്ള മേഖലയാക്കി മാറ്റി. ഇതുവഴി നദികൾ വറ്റി വരളുന്നതിനും ഹിമപാതത്തിന്റെ ഉരുകലിനും വെള്ളപ്പൊക്കത്തിനും ഇടയാക്കി.
കാർബൺഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിന്റെ അളവ് കുറയ്‌ക്കാൻ കഴിഞ്ഞതായി ചൈന അവകാശപ്പെടുന്നു.എന്നാൽ കാർബൺ പുറന്തള്ളുന്നതിന്റെ അളവ് വലിയ ഗതിയിൽ കൂടുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.ചൈന ലോകത്തെ വലിയ മലിനീകരണ രാജ്യമായതും വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കെതിരെ കർമ്മ പദ്ധതി വികസിപ്പിക്കുന്നതിനായി നടന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുത്തിരുന്നില്ല.
ബ്രഹ്മപുത്ര, മെകോംഗ്, യാങ്‌സി,സിന്ധു തുടങ്ങിയ നദികൾ ഉത്ഭവിക്കുന്നത് ടിബറ്റിലാണ്. പ്രദേശങ്ങളിൽ വർദ്ധിച്ച് വരുന്ന ഖനനം നദികളെയും ബാധിക്കുന്നു. നദികൾക്ക് കുറുകെ ഡാമുകൾ നിർമ്മിച്ചത് വഴി നീരൊഴുക്കിനെയും ബാധിച്ചു. ലോകത്തിന് വൻ സംഭാവനകൾ നൽകുന്ന ടിബറ്റിന്റെ ഭൂപ്രകൃതിയെ ചൂഷണം ചെയ്യുന്നത് വഴി ലോകത്തെ മുഴുവൻ ചൂഷണം ചെയ്യുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തികളിലാണ് ഭരണക്കൂടത്തിന് താൽപര്യമെന്നും വ്യക്തമാക്കുന്നു. ടിബറ്റിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിരന്തരമായി പൗരന്മാരുടെ മൗലികാവകാശങ്ങൾ അടിച്ചമർത്തുകയും ചെയ്യുന്നു.
Comments