റാഞ്ചി:ഝാർഖണ്ഡിൽ തലയ്‌ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. തലയ്‌ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കരുണ, തലയ്‌ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പിന്റു റാണ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.
ബിഹാർ- ഝാർഖണ്ഡ് അതിർത്തി മേഖലയിലെ ദിദേശ്വർ വനമേഖലയിൽ നിന്നാണ് ഇരുവരും പിടിയിലായത്. വനത്തിനുള്ളിൽ ഇരുവരും ഒളിച്ചു താമസിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. പോലീസിനെ കണ്ട് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി ഇവരെ കീഴടക്കുകയായിരുന്നു.
സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പ്രദേശിക സമിതി അംഗമാണ് പിന്റു റാണ. വധ ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗിരിധി, കൊഡെർമ, ദിയോഗർ, ധുംക, നവാഡ, കൗവകോൽ എന്നീ പോലീസ് സ്‌റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകൾ ഉള്ളത്. ഝാർഖണ്ഡ് സർക്കാരിന് പുറമേ ബിഹാർ സർക്കാരും ഇയാളുടെ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
വധ ശ്രമം ഉൾപ്പെടെ 33 ക്രിമിനൽ കേസുകളാണ് കരുണയ്‌ക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Comments