തിരുവനന്തപുരം: കാനം രാജേന്ദ്രന് സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. ആനി രാജയെ എംഎം മണി വിമർശിച്ചപ്പോൾ പാർട്ടി നേതൃത്വം മൗനം പാലിച്ചതിലാണ് വിമർശനമുയർന്നത്. ആനി രാജയെ പിന്തുണയ്‌ക്കാത്തത് തെറ്റായ പ്രവൃത്തിയാണെന്നും എംഎം മണിയുടെ പരാമർശമുണ്ടായപ്പോൾ തിരുത്തൽ ശക്തിയാകാൻ കഴിയാതിരുന്നതിനും സിപിഐയുടെ ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു.
ഉടുമ്പൻചോല എംഎൽഎ എംഎം മണി സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കെകെ രമയ്‌ക്കെതിരെ മണി നടത്തിയ വിധവാ പരാമർശത്തിൽ ആനി രാജ വിമർശനമുന്നയിച്ചതോടെയായിരുന്നു സംഭവം. ‘അവർ ഡൽഹിയിലല്ലേ ഒണ്ടാക്കൽ’ എന്നായിരുന്നു മണിയുടെ മറുപടി. സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നും മണി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന നേതൃത്വം നോക്കുകുത്തിയായി നിന്നതോടെയാണ് ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നുവന്നു. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നും ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
Comments