ബംഗളൂരു: സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ നടത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടക്കുന്ന സംഭവങ്ങൾ പതിവാകുന്നുവെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഘം കേരളത്തിലേക്ക് കടന്നതായാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കർണാടകയിൽ കൊലപാതകങ്ങൾ നടത്തി കേരളത്തിലേക്ക് രക്ഷപ്പെടുന്നതാണ് അക്രമികൾ സ്വീകരിച്ചുവരുന്ന രീതി. ഇക്കുറി പ്രതികൾക്കായി കേരളവും കർണാടകയും സംയുക്തമായി അന്വേഷണം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൾ രക്ഷപ്പെടില്ല. ഉടനെ ഇവരെ അറസ്റ്റ് ചെയ്യും. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ അന്വേഷണം സർക്കാർ എൻഐഎയ്ക്ക് വിടുമെന്നും ജ്ഞാനേന്ദ്ര അറിയിച്ചു.
കേരള രജിസ്ട്രേഷനുള്ള ബൈക്കുകളിൽ എത്തിയവരാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. അക്രമി സംഘത്തിന്റെ ബൈക്കുകളിൽ ഒന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റ് പല കുറ്റകൃത്യങ്ങളിലെയും പ്രതികൾ പോലീസിന് പിടികൊടുക്കാതിരിക്കാനായി കേരളത്തിലേക്ക് കടന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു. സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം ചേർന്നത്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ യോഗം നിർദ്ദേശം നൽകി.
Comments