ന്യൂഡൽഹി: പ്രാദേശിക തിരഞ്ഞെടുപ്പിനിടെ, അക്രമം നടത്താൻ ശ്രമിച്ച ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി. പോലീസുകാരനെ മർദ്ദിച്ച ദിഗ്വിജയ് സിംഗ്, വോട്ടർമാരെ പോളിംഗ് ബൂത്തിൽ തടയുകയും ചെയ്തു. ഇതിന് മുൻപ് അയാൾ സൈനികരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞു.
ദിഗ്വിജയ് സിംഗിന്റെ ഗുണ്ടായിസം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അയാളുടെ പ്രവർത്തനങ്ങൾ ജനാധിപത്യ ബോധമുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ല. അയാളെ കോൺഗ്രസിന്റെ ഗുണ്ടാ വിഭാഗം തലവനായി നിയമിക്കണം എന്നാണ് തങ്ങൾ ആവശ്യപ്പെടുന്നത് എന്ന് വിശ്വാസ് സാരംഗ് അറിയിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് ഭോപ്പാൽ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചാണ് പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പോലീസുകാരനെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചായിരുന്നു ദിഗ്വിജയ് സിംഗ് തല്ലിയത്.
നേരത്തേ, സമരം ചെയ്യുകയായിരുന്ന യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ച കേസിൽ ദിഗ്വിജയ് സിംഗിന് കോടതി ഒരു വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. പതിനൊന്ന് വർഷം മുൻപുള്ള കേസിലായിരുന്നു, കഴിഞ്ഞ മാർച്ചിൽ ദിഗ്വിജയ് സിംഗ് ഉൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കളെ കോടതി ശിക്ഷിച്ചത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
Comments