ധർമശാല: തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ലെന്ന് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ നേതാവ് സിക്യോംഗ് പെംഗ ഷെറിംഗ്. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈനയെ അസ്വസ്ഥമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈന വെറുതെ വിവാദമാക്കുകയാണ്. തായ്‌വാനിൽ ജനങ്ങൾ സമാധാനത്തോടെയാണ് ജീവിക്കുന്നത്. അവിടെ സ്വതന്ത്രമായ ജനാധിപത്യ സംവിധാനമാണ് നിലവിലുള്ളത്. അവിടേക്ക് ചൈന അനാവശ്യമായി കടന്നു കയറി ഏകാധിപത്യ സംവിധാനം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഷെറിംഗ് ചൂണ്ടിക്കാട്ടി.
തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല. ഒരു ചൈനീസ് സാമ്രാജ്യത്തിന്റെയും ഭാഗമായിരുന്നില്ല തായ്‌വാൻ. ആ ചരിത്രം നിലനിൽക്കെ, ജനങ്ങളുടെ സമാധാന ജീവിതത്തിൽ ചൈന അസന്തുഷ്ടി പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ നേതാവ് പറഞ്ഞു.
അതേസമയം തായ്‌വാൻ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി മടങ്ങി. നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ അമേരിക്ക ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ, ചൈനീസ് പോർവിമാനങ്ങൾ തായ്‌വാൻ അതിർത്തിയിലേക്ക് പറന്നിരുന്നു. ഇതിന് മറുപടിയായി അമേരിക്കൻ വിമാന വാഹിനി കപ്പലുകളും മേഖലയിലേക്ക് നീങ്ങിയത് ആശങ്കയ്‌ക്ക് കാരണമായിരുന്നു.
Comments