എറണാകുളം: പൃഥ്വിരാജ് നായകനായ കടുവ സിനിമയുടെ സെൻസർ ചെയ്ത കോപ്പിയേ ഒടിടിയിൽ റിലീസ് ചെയ്യാവൂ എന്ന് ഹൈക്കോടതി. ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രം വ്യാഴാഴ്ച ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ചെയ്ത കോപ്പിയേ റിലീസ് ചെയ്യാവൂ എന്ന ഹൈക്കോടതിയുടെ നിർണായക വിധി.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുറുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് മാറ്റിയേ ചിത്രം റിലീസ് ചെയ്യാവൂ എന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് കുറുവാച്ചൻ എന്ന പേര് മാറ്റി കുര്യച്ചൻ എന്നാക്കിയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ ഇന്ത്യയിൽ മാത്രമാണ് ഇത്തരത്തിൽ പേര് മാറ്റി ചിത്രം പ്രദർശിപ്പിച്ചത്. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഒടിടിയിലും സെൻസർ ചെയ്ത കോപ്പി മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് കോടതി ഉത്തരവിട്ടത്. സിനിമയുടെ ഒടിടി റിലീസ് തടയണം എന്നായിരുന്നു ജോസ് കുരുവിനാക്കുന്നേൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
ജോസ് കുരുവിനാക്കുന്നേലിന്റെ ഹർജിയിൽ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് പേര് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.















