ന്യൂഡൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും എൻഡിഎ സ്ഥാനാർത്ഥി ജഗദീപ് ധാങ്കറും തമ്മിലാണ് മത്സരം. പശ്ചിമ ബംഗാൾ മുൻ ഗവർണറായ ജഗദീപ് ധൻകർ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
എൻഡിഎ ക്യാമ്പിലെ വോട്ടുകളെല്ലാം പൂർണ്ണമായും ജഗദീപ് ധൻകറിന് ലഭിക്കും എന്നത് വ്യക്തമാണ്. എന്നാൽ പ്രതിപക്ഷത്ത് ഇക്കാര്യത്തിലും അഭിപ്രായ വ്യത്യാസം പ്രകടമാണ്. സ്ഥാനാർത്ഥി നിർണയം യഥാസമയം അറിയിച്ചില്ല എന്നാരോപിച്ച്, തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു കഴിഞ്ഞു.
സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ജാട്ട് നേതാവാണ് രാജസ്ഥാനിൽ നിന്നുള്ള ജഗദീപ് ധൻകർ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ ഗവർണറുമാണ് മാർഗരറ്റ് ആൽവ.
കോൺഗ്രസിന് പുറമെ പ്രാദേശിക പാർട്ടിയായ ടി ആർ എസ്, ആം ആദ്മി പാർട്ടി, ജെ എം എം, എ ഐ എം ഐ എം, ഇടത് പാർട്ടികൾ എന്നിവർ മാർഗരറ്റ് ആൽവയ്‌ക്ക് വോട്ട് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എൻഡിഎയ്‌ക്ക് പുറത്ത് നിന്നും ജനത ദൾ, വൈ എസ് ആർ കോൺഗ്രസ്, ബി എസ് പി, എ ഐ എ ഡി എം കെ, ശിവസേന എന്നിവർ ജഗദീപ് ധൻകറെയാണ് പിന്തുണയ്‌ക്കുന്നത്.
നിലവിലെ കണക്ക് കൂട്ടലുകൾ പ്രകാരം ജഗദീപ് ധൻകർക്ക് 515 വോട്ടുകൾ ലഭിക്കും. മാർഗരറ്റ് ആൽവക്ക് ഇരുന്നൂറിനടുത്ത് വോട്ടുകളാകും ലഭിക്കുക. ഇരു സ്ഥാനാർത്ഥികളും വോട്ടർമാരെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10.00 മണി മുതൽ 5.00 മണി വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും.
നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടെ ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും ഉള്ള പ്രതിനിധികൾക്കാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശം. ആകെ 788 പേരാണ് വോട്ടർമാർ. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്നും ഭിന്നമായി, ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഓരോ വോട്ടറുടെയും വോട്ട് മൂല്യം 1 ആണ്.
രഹസ്യ ബാലറ്റ് ആണ് ഉപയോഗിക്കുന്നത്. ഓപ്പൺ വോട്ട് സംവിധാനം ഉണ്ടാകില്ല. അതിനാൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പർ ഒരു കാരണവശാലും ആരെയും കാണിക്കാൻ അനുവാദമില്ല. എം പിമാർക്ക് വിപ്പ് നൽകാൻ രാഷ്‌ട്രീയ പാർട്ടികൾക്കും അനുവാദമില്ല.
എം എൽ എമാർക്ക് വോട്ടവകാശം ഇല്ലാത്തതിനാൽ, പാർലമെന്റ് മന്ദിരത്തിന് പുറത്ത് വേറെ എവിടെയും വോട്ടിംഗ് കേന്ദ്രങ്ങൾ ഇല്ല. നിലവിലെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10നാണ് അവസാനിക്കുന്നത്. ഉപരാഷ്‌ട്രപതി തന്നെയാണ് രാജ്യസഭാ അദ്ധ്യക്ഷൻ.
Comments