മുംബൈ: മഹാരാഷ്‌ട്രയിൽ കമ്യൂണിസ്റ്റ് ഭീകരർ വനത്തിൽ കുഴിച്ചിട്ട സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഗഡ്ചിരോളി ജില്ലയിലെ മൗജ ദെത്ത്‌ലക്‌സ വനമേഖലയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് വനമേഖലയിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
കോർച്ചി ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡ്, ടിപഗാഡ് ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡ്, കമ്പനി നമ്പർ 4 എന്നീ സംഘടനകളിലെ കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് സ്‌ഫോടക വസ്തുക്കൾ കുഴിച്ചിട്ടിരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഗഡ്ചിരോളി പോലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ, അഡീഷണൽ പോലീസ് സൂപ്രണ്ട് സോമി മുണ്ഡെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ.
സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ട് കുക്കറുകൾ, നാല് കാർ റിമോർട്ടുകൾ, മൂന്ന് കെട്ട് വയർ, എട്ട് പാക്കറ്റ് ഡിസ്റ്റംബർ കളർ, മൂന്ന് കിലോ വെടിമരുന്ന് തുടങ്ങിയവയാണ് കണ്ടെടുത്തത്. ഇതിന് പുറമേ വെള്ളം ശേഖരിക്കാനായി മണ്ണിനടിയിൽ കുഴിച്ചിച്ച ഡ്രമ്മും കണ്ടെടുത്തു. പ്രദേശത്ത് വൻ ഭീകരാക്രമണത്തിനായിരുന്നു കമ്യൂണിസ്റ്റ് ഭീകരർ പദ്ധതിയിട്ടിരുന്നത് എന്നാണ് സൂചന. എന്നാൽ പോലീസിന്റെ നീക്കം ഇത് തകർത്തെറിയുകയായിരുന്നു.
Comments