ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ഇതുവരെ 3,70,000 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്കും ഇന്ത്യയുടെ അയൽരാജ്യങ്ങളിലേക്കുമാണ് ഗോതമ്പ് അധികവും കയറ്റുമതി ചെയ്തത്. ഏകദേശം 47-ഓളം രാജ്യങ്ങളിലേക്കാണ് ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്.
മെയ് മാസത്തിൽ മാത്രം 47-ഓളം രാജ്യങ്ങളിലേക്ക് രാജ്യത്തു നിന്നും ഗോതമ്പ് കയറ്റുമതി ഉണ്ടായിരുന്നു. 12-ഓളം രാജ്യങ്ങൾ ഗോതമ്പ് കയറ്റി അയക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു. ബംഗ്ലാദേശ്, ഖത്തർ, നേപ്പാൾ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങൾ ജി2ജി സംവിധാനത്തിന് കീഴിൽ ഇന്ത്യൻ ഗോതമ്പ് സ്വീകരിക്കാൻ യോഗ്യത നേടി.
ഗവൺമെന്റ്-ടു ഗവൺമെന്റ് സംവിധാനത്തിലാണ് കയറ്റുമതി നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരവധി രാജ്യങ്ങൾ ഗോതമ്പിനായി അപേക്ഷിക്കുന്നുണ്ടെന്നും എന്നാൽ വിപണിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് കയറ്റുമതി തുടരുന്നതെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ആഗോള ഗോതമ്പ് ക്ഷാമം വിദേശകാര്യ മന്ത്രാലയവും വാണിജ്യ വകുപ്പും നിരീക്ഷിക്കുന്നതിനാൽ കൂടുതൽ രാജ്യങ്ങളിലേക്ക് സഹായം വിപുലീകരിക്കും.
ഗോതമ്പിന്റെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗങ്ങൾ ഉണ്ടായതിനെ തുടർന്ന് വിപണിയിൽ ഇടിവ് സംഭവിച്ചിരുന്നു. ഇതേ തുടർന്ന് ഗോതമ്പിന്റെ ഉപോൽപ്പന്നങ്ങളായ റവ,മൈദ, ആട്ട എന്നിവയുടെ കയറ്റുമതിയിൽ കഴിഞ്ഞ മെയ് മാസത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.എന്നാൽ ആഗോള ഭക്ഷ്യ പ്രതിസന്ധിയെ ചെറുക്കുന്നതിനായി സർക്കാർ ഗോതമ്പ് കയറ്റി അയക്കുകയായിരുന്നു.
2023 സാമ്പത്തിക വർഷത്തിൽ ഇതി വരെയുള്ള കണക്കുകൾ പ്രകാരം 3.8 ദശലക്ഷം ഗോതമ്പാണ് കയറ്റുമതി ചെയ്തത്. രണ്ട് വർഷം മുമ്പ് ഇന്ത്യ കയറ്റുമതി ചെയ്തതിനേക്കാൾ കൂടുതലാണിത്. മൂന്ന് വർഷം മുൻപ് 0.2 ദശലക്ഷം ടണ്ണും രണ്ട് വർഷം മുൻപ് 2 ദശലക്ഷം ടണ്ണും ഒരു വർഷം മുൻപ് 7 ദശലക്ഷം ടണ്ണും കയറ്റുമതി ചെയ്തിരുന്നു.
Comments