ന്യൂഡൽഹി: ഇന്ന് ഇന്ത്യയുടെ യശസ്സ് ഉയർത്തിയിരിക്കുന്ന എല്ലാ കായികതാരങ്ങളും ജനങ്ങളുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോമൺവെൽത്ത് ഗെയിംസിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത കായികതാരങ്ങൾ പുതുചരിത്രം കുറിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ത്യ എന്നും വെല്ലുവിളികളെ നേരിട്ട് ഉയർന്നുവന്ന രാജ്യമാണ്. അധിനിവേശ ശക്തികളെ നേരിട്ടാണ് ഒരു കാലത്ത് നമ്മുടെ നാട് കരുത്തോടെ വളർന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ എല്ലാ കായിക താരങ്ങളുടേയും ശക്തമായ വിജയങ്ങൾ ജനതയ്‌ക്ക് വലിയ ആത്മവിശ്വാസം നൽകിയിരിക്കുന്നു.
ഗോത്രനേതാക്കൾ മുതൽ സിഖ് ഗുരുക്കന്മാരും രാജാക്കന്മാരും സന്യാസിമാരും സാമൂഹ്യ പരിഷ്‌ക്കർത്താക്കളും പോരാടിവീണത് രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാനായിരുന്നു. ഉത്തരഭാരതം മുതൽ ദക്ഷിണ ഭാരതം വരെ എല്ലായിടത്തുനിന്നും പോരാട്ടത്തിന്റെ വീരഗാഥ കേൾക്കാത്ത ഒരു പ്രദേശം പോലുമില്ല. അതിനൊപ്പമാണ് സ്വാതന്ത്ര്യസമരസേനാനികളുടെ വീരബലിദാനങ്ങളും. ഡോ. രാജേന്ദ്രപ്രസാദ് മുതലുള്ള എല്ലാ ഭരണാധികാരികളും ഇന്ത്യയുടെ സ്വാതന്ത്ര്യാന്തര വളർച്ചയ്‌ക്ക് കരുത്തുപകർന്നവാരണെന്നതും ഈ സ്വാതന്ത്ര്യദിനാഘോഷ അവസരത്തിൽ നാം മറക്കരുതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ചെസ്സ് ഒളിമ്പ്യാഡിലും നമ്മുടെ പാരമ്പര്യത്തെ മുറുക്കെപിടിച്ച് നാം നേട്ടം കൊയ്തിരിക്കുന്നു. ലോകോത്തര നിലവാരത്തിൽ നാം ചെസ്സ് കായികമേള നടത്തി വിജയിച്ചിരിക്കുന്നു എന്നതും അഭിമാനമാണ്. കോമൺവെൽത്ത് ഗെയിംസിലും നിങ്ങളെല്ലാം വിജയിച്ച് തിരികെ വരുമെന്ന് ഉറപ്പായിരുന്നു. രാജ്യം ഓരോ മെഡൽനേട്ടത്തേയും അത്രയേറെ ആവേശത്തോടെയാണ് കണ്ടത്. ഇന്നേവരെ കാണാത്ത തരത്തിൽ റെക്കോഡ് നേട്ടം നാം കൈവരിച്ചിരിക്കു ന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഹോക്കിയിലും ക്രിക്കറ്റിലും നാം നടത്തിയ പരിശ്രമം അവേശം നൽകുന്നു. മറ്റെല്ലാ കായിക രംഗത്തും നാം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായിരിക്കുന്നു. എല്ലാ സീനിയർ താരങ്ങളും മുന്നിൽ നിന്ന് നയിച്ചതോടെ യുവതാരങ്ങളും റെക്കോഡ് പ്രകടനം നടത്തിയിരിക്കുന്നു. ആദ്യമായി പോരാടാനിറങ്ങിയ 31 പേർ മെഡൽ കൊയ്തത് വലിയ നേട്ടമാണെന്നതും ഇന്ത്യ തിരിച്ചറിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ രാജ്യത്തെ എല്ലാ വിദ്യാർത്ഥികളും ഇന്ന് കായികതാരങ്ങളെ വീരനായകരായി കാണുന്നു. അതിനാൽ എല്ലാ കായിക താരങ്ങളും തങ്ങളുടെ പ്രദേശത്തെ എല്ലാ സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും പോവുകയും അവർക്ക് പ്രേരണ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments