ന്യൂഡൽഹി: 76 ാമത് സ്വാതന്ത്ര്യദിനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കി. രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് പ്രമുഖർക്കായി രാഷ്‌ട്രപതിയുടെ വീട്ടിൽ വിരുന്നൊരുക്കുന്നത്. ആതിഥേയയായി അതിഥികളെ സ്വീകരിച്ചും കുശലം പറഞ്ഞും വിരുന്നിൽ ദ്രൗപദി മുർമു നിറഞ്ഞു നിന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര മന്ത്രിമാരായ എസ് ജയ്ശങ്കർ, പീയുഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, മാൻസുഖ് മാണ്ഡവ്യ എന്നിവരുൾപ്പെടെ വിരുന്നിൽ പങ്കെടുത്തു. പ്രതിപക്ഷ പാർട്ടികളിൽ നിന്നും മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരും ഉണ്ടായിരുന്നു.
പരമ്പരാഗത ഇന്ത്യൻ വിഭവങ്ങൾ മുതൽ ഇറ്റാലിയൻ, ടർക്കിഷ് വിഭവങ്ങൾ അടങ്ങുന്നതായിരുന്നു വിരുന്നിന്റെ മെനു. തേങ്ങ കൊണ്ടുള്ള കാണ്ട്വി, ഹാണ്ട് വോ, ഫാഫ്ട എന്നീ ഗുജറാത്തി ഭക്ഷണപദാർത്ഥങ്ങൾ വിരുന്നിൽ തിളങ്ങിനിന്നു. പാലക് പട്ട, തർബൂസ് കീ ചാട്ട്, കാബൂളി ഛന്ന ടീക്ക, അവൊക്കാഡോ ചട്നി എന്നിവയും വിരുന്നുകാർക്ക് മുന്നിൽ വിളമ്പി.
വിരുന്നിൽ മുഖ്യനായത് ഇറ്റാലിയൻ മധുരപലഹാരമായ പന്ന കൊറ്റയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ത്രിവർണ്ണ നിറത്തിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ആലു മട്ടർ സമൂസ, ബക്ലാവ, പിസ്ത ഫെനൽ ലാഞ്ചയും മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. മൊറോക്കൻ ഗ്രീൻ മിന്റ് ചായ, ക്ലോവ് കോഫഇ, തണ്ണിമത്തൻ ജ്യൂസ് എന്നിവയും അതിഥികൾക്കായി ഒരുക്കിയിരുന്നു.
Comments