ന്യൂഡൽഹി: കടൽ കടന്നെത്തിയ സ്വാതന്ത്ര്യദിനാശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുന്നതിനൊപ്പം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പങ്കാളിത്തത്തെ പ്രശംസിക്കുകയും ചെയ്തു.
ഫ്രാൻസും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇന്ത്യ തൃപ്തരാണെന്നും മികച്ച ബന്ധം ലോക നന്മയ്‌ക്കാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനുള്ള മറുപടി സന്ദേശത്തിൽ മോദി പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദം കാലത്തിന്റെ പരീക്ഷണമാണെന്നും അത് രണ്ട് ജനതകൾക്കും പ്രയോജനം ചെയ്യുന്നുവെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ മറുപടിയായി ട്വിറ്ററിൽ കുറിച്ചു.
നേപ്പാളും ഇന്ത്യയുമായുള്ള സൗഹൃദം വരും കാലങ്ങളിലും സമൃദ്ധമാകട്ടെയെന്ന ആഗ്രഹമാണ് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ സന്ദേശത്തിൽ പറഞ്ഞത്. ഇന്ത്യയും മൗറിഷ്യസുമായി വളരെ വലിയ സാംസ്‌കാരിക ബന്ധമുണ്ട്. വിവിധ വിഷയങ്ങളിൽ ആ ബന്ധം വ്യക്തമാണ്. മൗറിഷ്യസിന്റെ ആശംസകൾ സ്വീകരിക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നാണ് മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥിന് മറുപടി നൽകിയത്.
ഇന്ത്യ ഭൂട്ടാനുമായുള്ള ബന്ധത്തെ വിലമതിക്കുന്നു.ഭൂട്ടാൻ അടുത്ത അയൽക്കാരനും വിലപ്പെട്ട സുഹൃത്തുമാണ്.ആശംസകൾ അറിയിച്ച മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനും മഡഗാസ്‌കർ നേതാവ് ആൻഡ്രി രാജോലിനയ്‌ക്കും നരേന്ദ്ര മോദി നന്ദി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ സ്വാതന്ത്ര്യ വാർഷികത്തിൽ അഭിനന്ദനം അറിയിച്ചു.രാഷ്‌ട്രം ലോകത്തിന് മാതൃകയാണെന്നും ലോക നേതാക്കൾ ചൂണ്ടിക്കാട്ടി. രാജ്യവുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്നും അവർ പ്രതിജ്ഞയെടുത്തു.
Comments