ജലോർ: പാത്രത്തിൽ തൊട്ടതിന് ദളിത് വിദ്യാർത്ഥിയെ അദ്ധ്യാപിക മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്.
നിഷ്കളങ്കനായ വിദ്യാർത്ഥി സ്കൂളിൽ അദ്ധ്യാപികയുടെ മർദ്ദനമേറ്റ് മരിച്ചിരിക്കുന്നു. അദ്ധ്യാപികയുടെ പാത്രമെടുത്ത് വെള്ളം കുടിക്കാൻ പോയതിനാണ് കുട്ടി കൊല്ലപ്പെടത് എന്ന് എഫ് ഐ ആറിൽ പറയുന്നു. രാത്രിയിലാണ് അവന്റെ മൃതദേഹം സംസ്കരിച്ചത് എന്നാണ് കുടുംബം പറയുന്നത്. കുടുംബത്തിനെതിരെ ലാത്തി ചാർജ്ജ് നടന്നു എന്നും കേൾക്കുന്നു. സച്ചിൻ പൈലറ്റ് പറഞ്ഞു.
കുട്ടിയുടെ കുടുംബത്തെ മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിടുണ്ട്. എന്നാൽ ഇത്തരം അന്തരീക്ഷം നിലനിൽക്കാൻ പാടില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.
ഇത് തങ്ങളുടെ സർക്കാരാണ് എന്ന തോന്നൽ ദളിതർക്ക് ഉണ്ടാകണം. അവർക്കെതിരെ മോശമായി പെരുമാറുന്ന ആരെയും വെറുതെ വിടാൻ പാടില്ലെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിരോധത്തിലായിരിക്കുന്ന കോൺഗ്രസ് സർക്കാരിന് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ് സച്ചിൻ പൈലറ്റിന്റെ വാക്കുകൾ.
കോൺഗ്രസ് ഭരണം കയ്യാളുന്ന രാജസ്ഥാനിലാണ് ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ജൂലൈ 20-നായിരുന്നു ദളിത് ബാലൻ മർദ്ദനത്തിന് ഇരയായത്. ക്രൂരമായ മർദ്ദനമേറ്റ കുട്ടി ദിവസങ്ങൾക്ക് ശേഷം മരണപ്പെടുകയായിരുന്നു.
Comments