ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ ജനപക്ഷ ആശയങ്ങൾ രാജ്യത്ത് പാർട്ടിയോടുള്ള പ്രതീക്ഷയും ആത്മവിശ്വാസവും വർദ്ധിച്ചെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാർട്ടിയെ കുറിച്ചുള്ള ജനങ്ങളുടെ ധാരണ മാറി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
2014-ന് ശേഷമുള്ള ഇന്ത്യയും അതിന് മുൻപുള്ള ഇന്ത്യയും തമ്മിൽ വ്യത്യാസമുണ്ടായതായും രാജ്നാഥ് സിംഗ് സൂചിപ്പിച്ചു. ഇന്ന് ഇന്ത്യയുടെ പ്രശസ്തി ഉയർന്നു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ യശസ്സ് വർദ്ധിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധ സമയത്ത് ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിയുടെ പങ്ക് പ്രശംസനീയമാണെന്നും സിംഗ് പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിലും വളരെ ശ്രദ്ധാലുവാണ് മോദി എന്നും മന്ത്രി വ്യക്തമാക്കി.യുഎസ് , റഷ്യ,യുക്രെയ്ൻ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വിദ്യാർത്ഥികളെ രക്ഷിക്കാനായത്.
പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് പാർട്ടി ഉന്നതങ്ങളിലെത്തിയതെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. പാർട്ടിയ്ക്ക് പാർട്ടിയുടേതായ പ്രത്യയശാസ്ത്രമുണ്ടെന്നും ബിജെപി തെരഞ്ഞെടുപ്പിൽ പോരാടുന്നത് ഒരു സമൂഹം കെട്ടിപ്പടുക്കാനും ജനങ്ങളെ ശാക്തീകരിക്കാനും വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് എല്ലാ വീടുകളിലും പൈപ്പ് വെള്ളം, ഭൂരഹിതർക്ക് ഭൂമി, 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് തുടങ്ങി. പദ്ധതികളിലൂടെ രാജ്യത്തെ വികസനത്തിന്റെ പാതയിലെത്തിക്കാൻ പാർട്ടിയ്ക്കും പ്രധാനമന്ത്രിയ്ക്കും മാത്രമാണ് കഴിഞ്ഞത്. മറ്റ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ ലക്ഷ്യം വെയ്ക്കുന്നത് സർക്കാർ രൂപീകരിക്കാൻ മാത്രമാണ് എന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
തൃണമൂൽ അദ്ധ്യക്ഷൻ മമത ബാനർജി ഭരിക്കുന്ന പശ്ചിമ ബംഗാളിലെ ജനങ്ങളുടെ ദുരവസ്ഥയും മന്ത്രി ചൂണ്ടിക്കാട്ടി. സൗകര്യങ്ങൾ ഇനിയും എത്തി പെടാത്ത ഇടങ്ങളിലേക്കും വിപുലീകരിക്കണമെന്നാണ് ആഗ്രഹമെന്നും മന്ത്രി വ്യക്തമാക്കി.
Comments