കീവ്: റഷ്യയ്‌ക്ക് ഇനിയും ദീർഘനാൾ പോരാടേണ്ടിവരുമെന്ന് തെളിയിച്ച് യുക്രെയ്ൻ പ്രത്യാക്രമണം ശക്തമാക്കുന്നു. കരിങ്കടൽ മേഖലയിലെ റഷ്യൻ നാവിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യൻ വ്യൂഹങ്ങളെ യുക്രെയ്ൻ ആക്രമിച്ചത്. സെവാതോപോളിലാണ് ഡ്രോൺ ആക്രമണം നടന്നത്.
ക്രിമിയയിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ആക്രമിച്ച യുക്രെയ്ൻ രണ്ടാം തവണയാണ് റഷ്യയുടെ ആത്മവിശ്വാസം തകർത്തുകൊണ്ട് കരിങ്കടലിലേയ്‌ക്ക് ഡ്രോണുകളെ അയക്കുന്നത്. മുൻപ് കരിങ്കടലിൽ തമ്പടിച്ചിരുന്ന റഷ്യൻ യുദ്ധകപ്പൽ മിസൈലുകളയച്ച് യുക്രെയ്ൻ തകർത്തിരുന്നു. ഇതിനിടെ സപറോഷിയയിലെ ആണവ നിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് പ്രസ്താവനയുമായി സെലൻസ്‌കി രംഗത്തെത്തി.
യുക്രെയ്‌ന് ഒന്നും ചെയ്യാനില്ലെന്നും അന്താരാഷ്‌ട്ര സംഘം നേരിട്ടെത്തി റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ സംരക്ഷണം ഒരുക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിനും തങ്ങൾ ആണവ നിലയത്തിന് കേടുപാട് സംഭവിച്ചിട്ടില്ലെന്നും യുഎൻ സംഘത്തിന് സ്വാഗതമെന്നും പറഞ്ഞതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പ്രസ്താവന.
Comments