യുക്രെയ്‌നിലെ റെയിൽവേ സ്‌റ്റേഷനിൽ റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നുമാണ് റിപ്പോർട്ട്. സോവിയറ്റ് ഭരണത്തിൽ നിന്ന് യുക്രെയ്ൻ സ്വാതന്ത്ര്യം നേടിയതിന്റെ വാർഷിക വേളയിലാണ് റഷ്യ കനത്ത ആക്രമണം നടത്തിയത്. വാർഷികവേളയിൽ റഷ്യ വീണ്ടും പ്രകോപനം ഉണ്ടാക്കുകയാണെന്ന് യുഎൻ സുരക്ഷാ കൗൺസിലിൽ നടത്തിയ വീഡിയോ പ്രസംഗത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശ നഗരമായ ഡൊനെറ്റ്‌സ്‌കിന് സമീപമുള്ള ചാപ്ലിൻ എന്ന ചെറിയ നഗരത്തിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇവിടുത്തെ തീവണ്ടിക്ക് മേലാണ് റോക്കറ്റ് പതിച്ചത്. നാലോളം തീവണ്ടികൾക്ക് തീപിടിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘ ചാപ്ലിൻ നഗരം ഇന്ന് നമ്മളെ വേദനിപ്പിക്കുകയാണ്. 22 പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ ഇവിടെ സംഭവിച്ചതിന്റെ എല്ലാം ഉത്തരവാദിത്തം റഷ്യയ്‌ക്കാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. നമ്മുടെ രാജ്യം കയ്യേറിയവരെ ഇവിടെ നിന്ന് തുരത്തും. തിന്മയുടെ ഒരു അടയാളം പോലും യുക്രെയ്‌നിൽ അവശേഷിക്കില്ലെന്നും’ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ ദിനമായ ഇന്നലെ യുക്രെയ്ൻ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു. റഷ്യ പലയിടത്തും ആക്രമണങ്ങൾ നടത്തിയേക്കാമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. കീവിലും പകൽ സമയത്ത് വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറൺ മുഴങ്ങിയെങ്കിലും ആക്രമണങ്ങൾ ഒന്നും ഉണ്ടായില്ല.















