അമേഠി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിയെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗുലാം നബി ആസാദ് ഇപ്പോൾ ‘ആസാദ്’ (സ്വതന്ത്രൻ) ആയിക്കഴിഞ്ഞു, എന്നാൽ അമേത്തി വളരെ മുമ്പ് തന്നെ വിമോചിക്കപ്പെട്ടു എന്നാണ് മണ്ഡലത്തിന്റെ എംപി കൂടിയായ സ്മൃതി ഇറാനി പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയേയും ആസാദ് കോൺഗ്രസ് വിട്ടതിനെയും സംബന്ധിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സ്മൃതി ഇറാനി. കോൺഗ്രസിന്റെ നേതൃത്വം എപ്പോഴും ഗാന്ധി കുടുംബത്തെ ആശ്രയിച്ചാണ്. അതിൽ തങ്ങൾ ഇടപ്പെടേണ്ടതില്ല. എന്തായാലും ഗുലാം നബി ആസാദ് ഇപ്പോൾ സ്വന്ത്രനായി കഴിഞ്ഞിരിക്കുന്നു. അമേഠി വളരെ കാലമായി സ്വതന്ത്രമാണ്. മുമ്പത്തെ അമേഠിയും ഇപ്പോഴുള്ള അമേത്തിയും തമ്മിൽ വളരെ വ്യത്യാസമുണ്ട്. പണ്ട് ഇവിടെ അധികാരത്തെ തങ്ങളുടെ അഹങ്കാരമായാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ജനങ്ങൾക്കെല്ലാം സേവന ബോധമാണുള്ളതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാണിച്ചു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനി മണ്ഡലത്തിൽ വിജയിച്ചത്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായിരുന്നു അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ തുടരെ വിജയിച്ചു വന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ അടിവേര് പിഴുതുകൊണ്ടാണ് സ്മൃതി ഇറാനി ചരിത്രം സൃഷ്ടിച്ചത്. അതേസയം, പാർട്ടിയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം രാഹുൽ ഗാന്ധിക്കാണെന്ന് വിമർശിച്ചുകൊണ്ടാണ് കോൺഗ്രസിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചത്.
Comments