തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ ഹൈക്കോടതി. എന്തൊക്കെ പരാതികൾ ഉണ്ടായാലും പദ്ധതി നിർത്തിവയ്ക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നിന്നും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിർണായക പരാമർശം.
ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. പദ്ധതി ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. സമരത്തിന് പോലീസ് കൂട്ടു നിൽക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണം സ്വകാര്യപദ്ധതിയല്ലെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി പദ്ധതി നിർത്തിവയ്ക്കില്ലെന്ന് വ്യക്തമാക്കിയത്.
എല്ലാവർക്കും നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അതിന്റെ പേരിൽ പദ്ധതി നിർത്തിവയ്ക്കാനാകില്ല. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് എല്ലാവർക്കും പ്രതിഷേധിക്കാം. പരാതിയും പ്രതിഷേധവും ഉള്ളവർക്ക് അനുയോജ്യമായ സ്ഥലത്ത് അത് ഉന്നയിക്കാമെന്നും കോടതി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ കഴിഞ്ഞ 14 ദിവസമായി പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് രൂപതയുടെ തീരുമാനം. വിഴിഞ്ഞം പദ്ധതി നിർത്തിവച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.
Comments