ജനീവ: അഫ്ഗാനിസ്ഥാന്റെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച് ഇന്ത്യ. ആവശ്യങ്ങൾ പൂർത്തീകരിക്കാനായി ഇതുവരെ 40,000 ടൺ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്. യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗം രുചിര കാമ്പോജിയാണ് ഇന്ത്യയുടെ സഹായങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കിയത്.
അയൽരാജ്യവും, ദീർഘകാല പങ്കാളിയുമായ അഫ്ഗാനിസ്താന്റെ സുരക്ഷയും, സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള എല്ലാ നടപടികളും ഇന്ത്യ കെെക്കൊണ്ടിട്ടുണ്ട്. അഫ്ഗാൻ ജനതയുമായി ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ബന്ധപ്പെട്ടു കിടക്കുന്നു. അഫ്ഗാന് സഹായമെന്ന നിലയിൽ മരുന്നുകളും, ഭക്ഷ്യസാധനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്.
അഫ്ഗാൻ ജനങ്ങളുടെ ആവശ്യം പരിഗണിച്ചും, യുഎന്നിന്റെ അഭ്യർത്ഥന മാനിച്ചും നിരവധി സഹായങ്ങളാണ് ഇന്ത്യ നൽകിയത്. 32 ടണ്ണോളം മരുന്നുകളും, ഉപകരണങ്ങളും കയറ്റുമതി ചെയ്തു. അഞ്ച് ലക്ഷം കൊറോണ വാക്‌സിനാണ് രാജ്യത്തിന് നൽകിയത്. പത്ത് തവണകളായി നൽകിയ സഹായങ്ങളിൽ അവശ്യമരുന്നുകളുടെ കയറ്റുമതിയുൾപ്പെടെ ഉണ്ടെന്നും രുചിര കാംമ്പോജി അറിയിച്ചു.
മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ലോകാരോഗ്യസംഘടനയ്‌ക്കും, കാബൂളിലെ ഇന്ദിരാ ഗാന്ധി ചിൽഡ്രൺ ആശുപത്രിയ്‌ക്കുമാണ് കൈമാറിയത്. ഇതിനെല്ലാം പുറമേ 40,000 ഗോതമ്പും ഇന്ത്യ കയറ്റുമതി ചെയ്‌തെന്നും രുചിര കമ്പോജി കൂട്ടിച്ചേർത്തു.
Comments