ലക്നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബോട്ടപകടത്തിൽ കാണാതായവരിൽ അഞ്ച് കുട്ടികളുടെ മൃതദേഹം കണ്ടുകിട്ടി. ബുധനാഴ്ച വൈകുന്നേരം റിയോതിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ബോട്ടപകടം ഉണ്ടായത്. 24 പേരുമായി സഞ്ചരിച്ച ബോട്ടാണ് നിയന്ത്രണം നഷ്ടമായി നദിയിൽ മുങ്ങിയത്.
യാത്രക്കാരിൽ പതിനേഴ് പേരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയെങ്കിലും 7 പേരെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തത്. പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ദർക്കൊപ്പം നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു.
നാഗിന പാസ്വാൻ (70), വിഷംഭർ ഗൗർ എന്നിവരുടെ മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ദർ അപകടം നടന്ന ബുധനാഴ്ച തന്നെ കണ്ടെടുത്തിരുന്നു. സന്ധ്യ കുമാർ (6), അനിത പാസ്വാൻ (10), അലിസ യാദവ് (5), ഖുഷാൽ യാദവ് (10), സത്യം (12) എന്നി അഞ്ച് കുട്ടികളുടെ മൃതദേഹമാണ് വ്യാഴാഴ്ച നദിയിൽ നിന്ന് കണ്ടെടുത്തത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് ജില്ലാ ഭരണകൂടം ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments