ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന സൂചന നൽകി തൃണമൂൽ കോൺഗ്രസ് വക്താവ് ശേഖർ റേ. പ്രതിപക്ഷ പാർട്ടികൾക്ക് കിട്ടുന്ന ആകെ സീറ്റുകളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാദ്ധ്യതകൾ ആവശ്യമെങ്കിൽ മാത്രം പരിഗണിക്കുമെന്നും റേ പറഞ്ഞു.
ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും രാജ്യമൊട്ടാകെ സഞ്ചരിക്കുമ്പോഴാണ്, പ്രതിപക്ഷ ഐക്യം എന്ന ആശയം ശക്തമായി മുന്നോട്ട് വെച്ച മമതയുടെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ ഐക്യ ശ്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരും തങ്ങളെ അറിയിച്ചിട്ടില്ല എന്ന ആരോപണവും തൃണമൂൽ കോൺഗ്രസ് ഉന്നയിക്കുന്നു.
പ്രതിപക്ഷ ഐക്യം എന്ന ആശയം 2019 മുതൽ മമത ബാനർജി മുന്നോട്ട് വെക്കുന്നതാണ്. എന്നാൽ ഇതിനോട് ആരും ഇതുവരെ ക്രിയാത്മകമായി സഹകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്ന് ശേഖർ റേ വ്യക്തമാക്കി.
തൃണമൂലിന്റെ പിന്മാറ്റം പ്രതിപക്ഷ ഐക്യ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതിപക്ഷ നിരയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഹികളുടെ എണ്ണം വർദ്ധിച്ചതും മമതയ്‌ക്ക് രസിക്കുന്ന കാര്യമല്ല. പ്രതിപക്ഷ ഐക്യത്തിന്റെ നെടുനായകത്വം വഹിച്ച് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള മമതയുടെ മോഹങ്ങൾക്ക് കോൺഗ്രസ് തന്നെ തടയിട്ടിരുന്നു. ഒപ്പം, പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഹവുമായി നിതീഷ് കുമാറും ചന്ദ്രശേഖർ റാവുവും ശക്തമായി രംഗത്തുള്ളതും മമതയുടെ പിന്മാറ്റത്തിന് ഹേതുവായി നിരീക്ഷപ്പെടുന്നു.
Comments