70 വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് വംശനാശം വന്ന ചീറ്റപ്പുലികളെ, പരിസ്ഥിതി സന്തുലനത്തിന്റെ ഭാഗമായി നമീബിയയിൽ നിന്നും തിരികെ എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ലോകം. എട്ട് ചീറ്റപ്പുലികളെയാണ് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നു വിട്ടത്. തുറന്നു വിട്ട ചീറ്റകളുടെ ചിത്രങ്ങൾ പ്രധാനമന്ത്രി നേരിട്ട് ക്യാമറയിൽ പകർത്തിയിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ നടപടിയെ രാഹുൽ ഗാന്ധി പരിഹസിച്ചു. ചീറ്റകളെ കൊണ്ടു വരാൻ യുപിഎ സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അവകാശപ്പെട്ടു.
സംഭവം പലവിധത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലും ചർച്ചയായി. പ്രധാനമന്ത്രിയുടെ പ്രവൃത്തി കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ പലരും പ്രശംസിച്ചപ്പോൾ, കേരളത്തിൽ ചിലർ വിമർശിച്ചു. വിമർശകരുടെ വായടപ്പിക്കുന്ന മറുപടികളുമായി ട്രോളന്മാരും കച്ച മുറുക്കി.
സെൻട്രൽ വിസ്തയ്‌ക്ക് മുന്നിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത സിംഹമുദ്രയിലെ സിംഹങ്ങൾക്ക് രൗദ്രത കൂടിപ്പോയി എന്ന പേരിൽ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ ചർച്ചകൾ നടത്തുകയും വിവാദം രാജ്യവ്യാപകമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിവാദം സജീവമാക്കി നിർത്താൻ ചില മാദ്ധ്യമ പ്രവർത്തകരും ശ്രമിച്ചിരുന്നു. എന്നാൽ, വിവാദം അടിസ്ഥാനരഹിതമാണെന്നും സിംഹങ്ങളുടെ ഭാവം യഥാർത്ഥ സിംഹമുദ്രയിലെ അതേ ഭാവമാണെന്ന് ശിൽപ്പികളും ചരിത്ര പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ വിവാദമുണ്ടാക്കാൻ ശ്രമിച്ചവർ ഇളിഭ്യരായി പിന്മാറിയിരുന്നു.
സിംഹമുദ്രയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയവർക്ക്, ചീറ്റകളുടെ മുഖഭാവത്തിൽ ചിലപ്പോൾ അസ്വാഭാവികത തോന്നിയേക്കാം എന്നാണ് ട്രോളന്മാർ അഭിപ്രായപ്പെടുന്നത്. കോൺഗ്രസ് ഭരിക്കുന്ന കാലത്തെ സൗമ്യഭാവത്തിലുള്ള ചിരിക്കുന്ന ചീറ്റ എന്ന പേരിൽ, ദശമൂലം ദാമുവിന്റെ മുഖഭാവമുള്ള ചില ചീറ്റകളുടെ ചിത്രങ്ങളും ഇവർ പങ്ക് വെക്കുന്നുണ്ട്. പ്രധാനമന്ത്രി തുറന്നു വിട്ട ചീറ്റകളുടെ രൗദ്രത അളക്കാനുള്ള യന്ത്രങ്ങൾ തയ്യാറായോ എന്നും ട്രോളുകളിലൂടെ ചിലർ ചോദിക്കുന്നു.
Comments