ഭോപ്പാൽ: ബിജെപിയിൽ പോകാൻ നിൽക്കുന്നവർക്ക് തന്റെ കാർ വാഗ്ദാനം ചെയ്യുമെന്ന മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിജെപി. കമൽനാഥിന് തന്റെ പാർട്ടിക്കാരെ ബിജെപിയിലേക്ക് വിടാൻ കുറച്ചധികം കാറുകൾ വേണ്ടി വരുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ്‌വർഗ്യ പറഞ്ഞു. കമൽനാഥിന്റെ നേതൃത്വത്തിൽ തൃപ്തരല്ലാത്ത നിരവധി നേതാക്കൾ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ നിന്ന് വിട്ട് പോകേണ്ടവർക്ക് പോകാമെന്നും, പാർട്ടി വിട്ട് പോകാൻ ആഗ്രഹിക്കുന്ന ഒരാളെ പോലെ തടയില്ലെന്നുമാണ് കമൽനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. ‘ കോൺഗ്രസ് ഇല്ലാതായി പോകുമെന്നാണോ എല്ലാവരുടേയും വിചാരം. കോൺഗ്രസിലെ ചിലർ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നാണ് മാദ്ധ്യമങ്ങൾ പറയുന്നത്. അങ്ങനെ ആരെങ്കിലും ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് പോകാം. ഞങ്ങൾ ആരേയും തടയാൻ ആഗ്രഹിക്കുന്നില്ല.
കോൺഗ്രസുകാർ അർപ്പണ ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. അവർക്ക് മേൽ യാതൊരു സമ്മർദ്ദവുമില്ല. ഇനി ആർക്കെങ്കിലും ബിജെപിയിലേക്ക് പോകണമെന്നുണ്ടെങ്കിൽ അവർക്കായി ഞാൻ എന്റെ കാർ കടം നൽകും. പോകാൻ നിൽക്കുന്നവരെ തടഞ്ഞിട്ട് കാര്യമില്ലെന്നും’ കമൽനാഥ് പറഞ്ഞു.
Comments