ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസ്സിൽ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് സർക്കാരിനെ താഴെയിറക്കാനാണ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള എം എൽ എമാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി അമിത് ഷായോടൊപ്പം ചേർന്ന് ബിജെപി ആശയം നടപ്പിലാക്കാനാണ് അവർ ശ്രമിക്കുന്നതെന്നാണ് ഗെഹ്‌ലോട്ട് ആരോപിക്കുന്നത്.
രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി പദം ഒഴിയുന്ന സ്ഥാനത്തേക്ക് പിൻഗാമിയായി സച്ചിൻ പൈലറ്റിന്റെ പേരാണ് ഉയർന്നു വന്നത്. എന്നാൽ ഗെഹ്‌ലോട്ട് പക്ഷത്തെ 80ലധികം എം എൽ എമാർ തീരുമാനത്തെ എതിർത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടർന്ന് രാജസ്ഥാൻ കോൺഗ്രസ്സിൽ കടുത്ത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ആരോപണം.
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ജയ്പൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, സഫർ ഇസ്ലാം, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗെഹ്‌ലോട്ട് സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ചത്.
എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് അറിയില്ല. എം എൽ എ മാരോട് സംസാരിക്കുവാനും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുവാനുമായി പി സി സി മേധാവിയെ അയച്ചിരുന്നു. എന്നാൽ അവർ ചർച്ചയ്‌ക്ക് തയ്യാറായില്ല മറിച്ച് തന്നോടുള്ള ദേഷ്യം തീർക്കുകയാണ് ചെയ്തത്. എം എൽ എ സ്ഥാനം രാജിവെച്ച് സംസ്ഥാനത്തിന് പുറത്തേക്ക് പോയിരുന്നെങ്കിൽ കോൺഗ്രസ്സ് ലെജിസ്ലേച്ചർ പാർട്ടി ലീഡർ എന്ന നിലയ്‌ക്ക് എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം താൻ ഏറ്റെടുത്തേനേ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments