ഗുവാഹട്ടി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ 16 റൺസ് വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. എന്നാൽ, ടീമിന്റെ നേട്ടത്തിലുപരിയായി, മത്സരത്തിലെ വിരാട് കോഹ്ലിയുടെ നിസ്വാർത്ഥതാ മനോഭാവത്തെ പ്രശംസിക്കുകയാണ് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകർ.
തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത സൂര്യകുമാർ യാദവ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കി മടങ്ങിക്കഴിഞ്ഞപ്പോൾ, ഉജ്ജ്വല ഫോമിൽ ബാറ്റിംഗ് തുടരുകയായിരുന്ന വിരാടിനും അർദ്ധ സെഞ്ച്വറി നേടാനുള്ള അവസരം ഉണ്ടായിരുന്നു. അവസാന ഓവർ ആരംഭിക്കുമ്പോൾ നോൺ സ്ട്രൈക്കർ എൻഡിൽ നിന്നിരുന്ന കോഹ്ലിയുടെ സമ്പാദ്യം 28 പന്തിൽ 49 റൺസായിരുന്നു. സ്ട്രൈക്കിംഗ് എൻഡിൽ, ഫിനിഷിംഗ് സ്പെഷ്യലിസ്റ്റ് ദിനേശ് കാർത്തിക് ആയിരുന്നു ഉണ്ടായിരുന്നത്.
മത്സരാവസാനം ഇറങ്ങി കൂറ്റനടികളിലൂടെ കളിയുടെ ഗതിമാറ്റാൻ ശേഷിയുള്ള താരമാണ് കാർത്തിക്. എങ്കിലും, ഒരു റൺ നേടി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ കോഹ്ലിക്ക് അവസരം നൽകാൻ തീരുമാനിച്ച കാർത്തിക്, അദ്ദേഹത്തിന് സിംഗിൾ വാഗ്ദാനം ചെയ്തു. എന്നാൽ, അത് നിരസിച്ച കോഹ്ലി, സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാൻ ദിനേശ് കാർത്തിക്കിനോട് ആവശ്യപ്പെടുകയായിരുന്നു. കോഹ്ലിയുടെ ഈ പെരുമാറ്റമാണ് ക്രിക്കറ്റ് ലോകത്തിന്റെ മനം കവർന്നത്.
കോഹ്ലിയുടെ നിർദ്ദേശപ്രകാരം ബാറ്റിംഗ് തുടർന്ന കാർത്തിക്, തുടരെ സിക്സറുകൾ പായിച്ച് ഇന്ത്യൻ സ്കോർ 237ൽ എത്തിക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ ടോട്ടൽ പിന്തുടർന്ന ദക്ഷിണാഫ്രിക്ക, ജയപ്രതീക്ഷ ഉണർത്തിയ ശേഷമാണ് കീഴടങ്ങിയത്. 16 റൺസിനായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ വിജയം. കാർത്തികിന്റെ സംഭാവനയാകട്ടെ, 7 പന്തിൽ 17 റൺസും.
In addition to the run fest, a special moment as we sign off from Guwahati. ☺️#TeamIndia | #INDvSA | @imVkohli | @DineshKarthik pic.twitter.com/SwNGX57Qkc
— BCCI (@BCCI) October 2, 2022
Comments