കീവ്: റഷ്യ പ്രവിശ്യകൾ ജനഹിതത്തിലൂടെ ഫെഡറേഷന്റെ ഭാഗമാക്കി എന്ന് അവകാശപ്പെടുമ്പോൾ അത് വെറും കടലാസ് പ്രഖ്യാപനമെന്ന പരിഹാസവുമായി യുക്രെയ്ൻ. ഡോൺബാസ് മേഖലയിൽ തമ്പടിച്ചിരുന്ന അയ്യായിരം സൈനികരെ തടവിലാക്കിയെന്നാണ് യുക്രെയ്‌ന്റെ അവകാശവാദം. പ്രവിശ്യയിലെ സുപ്രധാന കേന്ദ്രമായ ലൈമാനിൽ റഷ്യൻ സൈനികരെ തങ്ങളുടെ സൈന്യം വളഞ്ഞ് ബന്ദിയാക്കിയെന്നാണ് യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്.
റഷ്യയുടെ അധീനതയിലായ ഡോൺസ്റ്റീക് നഗരത്തിലേയ്‌ക്കുള്ള സാധന സാമഗ്രികളുടെ നീക്കം ഡോൺബാസിലൂടെയാണ് നടന്നിരുന്നത്. അതും തടസ്സപ്പെടുത്തിയെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. പ്രവിശ്യകളെ കൂട്ടിച്ചേർത്തെന്നും തിരിച്ച് അക്രമം നടത്തിയാൽ ആണവാക്രമണം നേരിടാൻ തയ്യാറാവണമെന്നുമുള്ള റഷ്യയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് 5000 സൈനികരെ ബന്ദിയാക്കിയെന്ന വിവരം യുക്രെയ്ൻ പുറത്തുവിട്ടത്.
അന്താരാഷ്ര മാദ്ധ്യമങ്ങളുടേയും രഹസ്യ ഏജൻസികളുടേയും അന്വേഷണ റിപ്പോർട്ടും റഷ്യൻ സൈനികർ ബന്ദിയാക്കപ്പെട്ട വിവരം സ്ഥിരീകരിക്കുകയാണ്. 5500 പേർ യുക്രെയ്‌ന്റെ സൈനിക മേഖലയിൽ പെട്ടുവെന്നാണ് റിപ്പോർട്ട്. വൻ സൈനിക നീക്കം പൊടുന്നനെ നടത്തിക്കൊണ്ടാണ് റഷ്യൻ സൈനികർക്ക് പരിചിതമല്ലാത്ത മേഖലയെ യുക്രെയ്ൻ വളഞ്ഞതെന്നാണ് വിവരം.
റഷ്യ തുടർച്ചയായി ആണവാക്രമണ ഭീഷണി മുഴക്കുന്നതിനെതിരെ നാറ്റോയും പടിഞ്ഞാ റൻ സഖ്യരാജ്യങ്ങളും രംഗത്തെത്തി. സപറോഷിയ പിടിച്ചെടുത്ത റഷ്യ അവിടത്തെ ആണവ നിലയവും അതിന്റെ മേധാവി ഇഹോർ മുറാഷോവിനേയും തടവിലാക്കിയിരുന്നു. യുക്രെയ്‌നിലെ നിരവധി ആണവ നിലയങ്ങളെ കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് റഷ്യ ഉദ്ദേശിക്കുന്നതെങ്കിൽ അത് ഗുരുതരമായ യുദ്ധത്തിലേയ്‌ക്ക് നയിക്കുമെന്നും നാറ്റോ സഖ്യം മുന്നറിയിപ്പ് നൽകി. തുർക്കിയും ദക്ഷിണ കൊറിയയും റഷ്യയുടെ പ്രവിശ്യാ ലയന പ്രഖ്യാപനത്തെ അപലപിച്ചു.
Comments