ടോക്കിയോ : ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ. ഈ സാഹചര്യത്തിൽ ജപ്പാനിലാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിൻ സർവ്വീസ് പൂർണമായും നിർത്തിവെച്ചു. ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ട എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. അതേസമയം കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ കടലിൽ പതിച്ചു. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് ജപ്പാന്റെ മിസൈൽ മുന്നറിയിപ്പ് സംവിധാനം ആക്ടീവായത്. ഇതോടെ വടക്കൻ ജപ്പാനിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജനങ്ങൾ ദയവായി സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ ഭൂഗർഭ അറകളിലേക്കോ മാറണമെന്നായിരുന്നു നിർദ്ദേശം.
ജപ്പാന്റെ വടക്കൻ മേഖലയിൽ മിസൈൽ പതിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാലിത് ലക്ഷ്യം തെറ്റി കടലിൽ പോയി പതിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കപ്പലുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കൊറിയയും യുഎസും ജപ്പാനും സംയുക്തമായി മിലിട്ടറി പരിശീലനത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് മിസൈൽ വിക്ഷേപണമുണ്ടായത്.
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ വീണ്ടും ആണവപരീക്ഷണം നടത്താൻ ഒരുങ്ങുന്നതായി ദക്ഷിണ കൊറിയൻ, യുഎസ് ഉദ്യോഗസ്ഥർ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നു. ആണവായുധങ്ങൾ ആയുധങ്ങൾ പരീക്ഷിച്ചതിന്റെ ഭാഗമായി യുഎൻ ഉപരോധിച്ച രാജ്യമാണ് ഉത്തര കൊറിയ.
Comments