കൊച്ചി: കേരളത്തിൽ ആവശ്യമുള്ള എല്ലാവർക്കും ലഹരി വസ്തുക്കൾ കിട്ടുന്നുണ്ടെന്ന് നടൻ മമ്മൂട്ടി. ഇത്രയും കള്ള് ഷാപ്പ് വെച്ചിട്ട് മദ്യനിരോധനം പറയാൻ പറ്റുമോയെന്നും മമ്മൂട്ടി ചോദിച്ചു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.
ലഹരി താരങ്ങൾക്ക് മാത്രം ലഭിക്കുന്ന സാധനമല്ല. എല്ലാവർക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയിലായാലും പുറത്തായാലും. ജീവന് അപകടകരമായ കാര്യമാണത്. ഇതൊക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ ലഹരി ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഒരു ബോർഡ് എഴുതി വെക്കാം, അല്ലാതെ നമുക്ക് എന്ത് ചെയ്യാനാകും? ഇത്രയും കള്ള് ഷാപ്പ് വെച്ചിട്ട് മദ്യനിരോധനം പറയാൻ പറ്റുമോ? അതൊക്കെ വളരെ ഗൗരവമായി ആളുകൾ ആലോചിക്കേണ്ട കാര്യമാണ്. പ്രൊഡ്യൂസർമാരോ അഭിനേതാക്കളോ പറഞ്ഞിട്ടല്ല, അവരവർ ആലോചിക്കണം. നമ്മുടെ സമൂഹത്തിൽ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, ഇത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളതൊക്കെ സമൂഹം തന്നെ ആലോചിക്കണം. ഒറ്റ തിരിഞ്ഞ് ആളുകൾ അവിടെ നിന്ന് പറഞ്ഞതു കൊണ്ട് ഒരു കാര്യത്തിലും നേട്ടമുണ്ടാകുന്നില്ല എന്നും മമ്മൂട്ടി പറഞ്ഞു.
അതേസമയം, മലയാള സിനിമയിൽ കൊച്ചി കേന്ദ്രമാക്കി നിരോധിത ലഹരി വസ്തുക്കളുടെ ഉപഭോഗവും വിൽപ്പനയും വ്യാപകമാണ് എന്ന ആരോപണം ശക്തമാണ്. മലയാള സിനിമയിലെ പ്രമുഖനായ ഒരു യുവനടനെ മാരക ലഹരി വസ്തു കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം, ഇക്കാര്യത്തിൽ പോലീസിൽ നിന്നും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലും ലഹരി ഉപയോഗവും സിനിമാ മേഖല കേന്ദ്രീകരിച്ച് വ്യാപകമണെന്നും, തീവ്രനിലപാടുകളുള്ള ചില ചലച്ചിത്ര പ്രവർത്തകർ ഈ ഇടപാടുകളിൽ സജീവ സാന്നിദ്ധ്യമാണെന്നും വിമർശനങ്ങൾ ശക്തമാണ്.
Comments