മുംബൈ: ഹിന്ദുത്വത്തെ ഒറ്റുകൊടുത്തതിന് ഉദ്ധവ് താക്കറെ, പിതാവും ശിവസേന സ്ഥാപകനുമായ ബാൽ താക്കറെയുടെ സ്മാരകത്തിൽ വന്ന് അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ മുട്ടുകുത്തി മാപ്പിരക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തങ്ങൾ നടത്തിയത് വഞ്ചനയല്ലെന്നും, വിപ്ലവമാണെന്നും ഷിൻഡെ പറഞ്ഞു. ഹിന്ദുത്വ വിരോധികളായ കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന് ആദർശ വഞ്ചന കാട്ടിയത് ഉദ്ധവും സംഘവുമാണെന്നും ഷിൻഡെ പറഞ്ഞു.
2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി- ശിവസേന സഖ്യത്തിനാണ് ജനം വോട്ട് ചെയ്തത്. എന്നാൽ കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന ഉദ്ധവും കൂട്ടരും ജനങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്നും ബാന്ദ്രയിൽ നടന്ന മഹാറാലിയിൽ ഷിൻഡെ പറഞ്ഞു.
ഉദ്ധവാണ് ബാൽ താക്കറെയുടെ ആദർശങ്ങൾ വിറ്റുതുലച്ചത്. അധികാരത്തിന് വേണ്ടി ഹിന്ദുത്വത്തെ വിറ്റ നയവഞ്ചകനാണ് അയാൾ. ഷിൻഡെ പറഞ്ഞു.
ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തെ ഉദ്ധവ് വിഭാഗം കഴിഞ്ഞ ദിവസം വഞ്ചകർ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.
Comments