ആഭിചാര കൊലയുടെ ഞെട്ടലിൽ നിന്ന് പ്രബുദ്ധ കേരളം ഇനിയും മുക്തി നേടിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ അങ്ങേയറ്റം അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ കൂടി വെളിപ്പെടുകയാണ്. ഭഗവൽ സിംഗും ഭാര്യ ലൈലയും നരഭോജികളായിരുന്നുവെന്ന് പറഞ്ഞാൽ തെല്ലും അതിശയപ്പെടാനില്ല. കാരണം, ആഭിചാരത്തിന് ഫലപ്രാപ്തി ലഭിക്കാനും, ആയുസ് വർധിക്കാനും കൊല്ലപ്പെട്ടവരുടെ മാംസം ഇരുവരും കറിവച്ച് കഴിച്ചുവെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ.
ചോദ്യം ചെയ്യലിനിടെ ലൈലയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ പോലീസ് ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. വിശദമായ പരിശോധന ആവശ്യമാണെന്ന് പോലീസ് പറയുന്നു. കൃത്യം നടത്തിയതിന് ശേഷം മാംസം കറിവച്ചു കഴിച്ചുവെന്നാണ് ലൈലയുടെ മൊഴി. മന്ത്രവാദിയായ ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. എന്നാൽ ഫലപ്രാപ്തി ലഭിക്കാൻ പച്ച മാംസം കഴിക്കണമെന്നായിരുന്നു ഷാഫിയുടെ നിർദേശം. അക്കാര്യത്തിന് മുതിരാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഷാഫിയറിയാതെ മൃതദേഹാവശിഷ്ടങ്ങൾ ലൈല പാകം ചെയ്ത് കഴിക്കുകയായിരുന്നു. രണ്ട് മൃതദേഹങ്ങളിൽ നിന്നും ഇതിനായി മാംസം അറുത്തെടുത്തു. പത്മയുടെ മാംസം കഴിക്കാനായി ഉപ്പിലിട്ട് സൂക്ഷിച്ചുവെന്നും ലൈല പറയുന്നു. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളും ഇവർ കവർന്നെടുത്തു പണയപ്പെടുത്തി.
ഷാഫിയുടെ ഇടപാടുകളെല്ലാം ദുരൂഹമാണെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയായായിരുന്നു മുഹമ്മദ് ഷാഫി. റഷീദ് എന്ന പേരിലും കൊടും ക്രിമിനലായ ഇയാൾ കറങ്ങി നടന്നിരുന്നു. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് ഷാഫിയെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു. 75കാരിയെ പീഡിപ്പിച്ച് ശേഷം സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായി മുറിവേൽപ്പിച്ച കേസിലെ പ്രതി കൂടിയായിരുന്നു ഷാഫി. തുടർന്ന് കഴിഞ്ഞ വർഷമായിരുന്നു ഇയാൾ ജാമ്യത്തിലിറങ്ങിയത്. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി എപ്പോഴും ഉന്നം വെച്ചിരുന്നത്.
രാജ്യത്തെ നടുക്കിയ ഈ ക്രൂര കൊലപാതകങ്ങളുടെ പിന്നാമ്പുറക്കഥകൾ ഇവിടെ അവസാനിക്കുന്നില്ല. തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും പുരോഗമിക്കുമ്പോൾ ഇനിയുമേറെ വസ്തുതകൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്..
Comments