ന്യൂഡൽഹി: ഹിമാചൽ പ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാനത്തെ ജനവിധി സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ് ദേശീയ ചാനൽ പുറത്തുവിട്ടു. സി വോട്ടർ എബിപി വാർത്താ ചാനലിന് വേണ്ടി നടത്തിയ അഭിപ്രായ സർവേയിൽ ഭരണകക്ഷിയായ ബിജെപി അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു.
ഒക്ടോബർ 1നും 14നും ഇടയിലാണ് ഈ അഭിപ്രായ വോട്ടെടുപ്പ് നടന്നത്. ഇതിൽ 6,245 പേരുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വീണ്ടും വിജയിക്കുന്നതായി സർവേ പറയുന്നു. മലയോര സംസ്ഥാനമായ ഹിമാചലിൽ ബിജെപിക്ക് 38-46 സീറ്റുകൾ ലഭിച്ച് ഭരണതുടർച്ചയുണ്ടാകുമെന്ന് പ്രവചിക്കുന്നു. പ്രതിപക്ഷമായ കോൺഗ്രസിന് 20-28 സീറ്റുകളും ലഭിക്കുമെന്നും അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു.
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി വലിയ ചലനമുണ്ടാകില്ലെന്ന് സർവെ അഭിപ്രായപ്പെടുന്നു. ആം ആദ്മിക്ക് കൂടി വന്നാൽ ഒരു സീറ്റ് ലഭിക്കും. മറ്റുള്ളവർക്ക് 0-3 സീറ്റുകൾ കിട്ടിയേക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനത്തിലും സംസ്ഥാന സർക്കാരിന്റെ ഭരണത്തിലും ഹിമാചലിലെ ജനങ്ങൾ സംതൃപ്തരാണെന്ന് സർവെ അടിവരയിടുന്നു. സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്ക് വീണ്ടും അവസരം നൽകാനൊരുങ്ങുകയാണ്.
ഹിമാചൽ രാഷ്‌ട്രീയത്തിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും സംസ്ഥാനത്ത് അധികാരമാറ്റമുണ്ടാകുകയാണ് പതിവ്. എന്നാൽ ഇത്തവണ സംസ്ഥാനത്തെ ജനങ്ങൾ ഭരണകക്ഷിയായ ബിജെപിയെ പിന്തുണയ്‌ക്കുകയാണ്. അങ്ങനെ വന്നാൽ ഭരണം നിലനിർത്തിയെന്ന അപൂർവ്വനേട്ടം ബിജെപിയ്‌ക്ക് സ്വന്തമാക്കാം. 2017ലെ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുളള 68 സീറ്റുകളിൽ 44 നേടി ബിജെപി കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തു. കോൺഗ്രസിന് 21 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റും ലഭിച്ചു.
സംസ്ഥാനത്ത് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 12ന് ആണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
Comments